തലശ്ശേരി: ആര്‍എസ്എസ് നേതാവ് ഇരിട്ടി പുന്നാട്ടെ അശ്വനികുമാറിനെ (27) കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഇന്ന്. സാക്ഷിവിസ്താരത്തിനായി തിങ്കളാഴ്ച സാക്ഷിക്കൂട്ടില്‍ കയറിയ കേസിലെ ഒന്നാംസാക്ഷി മാവിലവീട്ടില്‍ ലക്ഷ്മണന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി ആര്.എല്‍.ബൈജു വിചാരണ ചൊവ്വാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
രണ്ട് സാക്ഷികളെയാണ് തിങ്കളാഴ്ച വിസ്തരിക്കാനിരുന്നത്. നാല് സാക്ഷികളെ ഇന്ന് വിസ്തരിക്കും.
പ്രതികള്‍ക്ക് കോടതിയില്‍ വായിച്ചുകേള്‍പ്പിച്ച കുറ്റപത്രത്തിലെ തെറ്റ് തിരുത്താന്‍ പ്രോസിക്യൂഷന് കോടതിയില്‍ ഹര്‍ജി നല്കി. പ്രോസിക്യൂഷന്റെ ഹർജി അംഗീകരിച്ച കോടതി പ്രതികള്‍ക്ക് വീണ്ടും കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു.
അതേസമയം പ്രതിഭാഗത്തിനുവേണ്ടി നേരത്തേ വക്കാലത്ത് നല്‍കിയിരുന്ന അഡ്വ. സി.കെ.ശ്രീധരന് വക്കാലത്ത് ഒഴിഞ്ഞു. അഡ്വ. എം.അശോകന് പ്രതികള്‍ക്കുവേണ്ടി വക്കാലത്ത് നല്കി. എന്‍.ഡി.എഫ്. പ്രവര്‍ത്തകരായ 14 പേരാണ് കേസിലെ പ്രതികള്‍.
2005 മാര്‍ച്ച് പത്തിന് രാവിലെ 10.15-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണുരില്‍ നിന്ന് പേരാവൂരിലേക്ക് പോവുകയായിരുന്ന അശ്വനികുമാറിനെ ഇരിട്ടി പയഞ്ചേരിമുക്കില്‍ ബസ് തടഞ്ഞുനിര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു.
വെമ്പടിയിലെ പുതിയവീട്ടില്‍ അസീസ് (42), മയ്യില്‍ കണ്ണാടിപ്പറമ്പത്ത് കുഞ്ഞറക്കല്‍ തയ്യാട വളപ്പില്‍ നുഹുല് അമീല്‍ (40), ചാവശ്ശേരി നരയന്‍പാറ ഷെരിഫ മന്‍സില്‍ എം.വി.മര്‍സൂക്ക് (38), ചാവശ്ശേരി പുതിയവീട്ടില്‍ മൈക്കോട്ട് പി.എം.സിറാജ് (42), ശിവപുരം പടുപാറ ചെങ്ങോത്ത് പുതിയപുരയില്‍ എ.പി.ഹൗസില്‍ സി.പി.ഉമ്മര്‍ (40), ഉളിയില്‍ ഷാഹിദ മന്‍സില്‍ മാവിലക്കണ്ടി എം.കെ.യൂനുസ് (43), ഉളിയില്‍ ചാവശ്ശേരി രയരോത്ത് കറുവന്റെ വളപ്പില്‍ ആര്.കെ.അലി (45), ചാവശ്ശേരി നരയന്‍പാറയില്‍ കരുവന്റെ വളപ്പില്‍ ടി.കെ.ഷമീര്‍ (38), കോലാരി പാലോട്ടുപള്ളി കൊവ്വല്‍ നൗഫല്‍ (39), തന്തോട് തങ്ങലോട്ട് യാക്കൂബ് (41), ഉളിയില്‍ നരയന്‍പാറ സി.എം.വീട്ടില്‍ മുസ്തഫ (47), കീഴുര്‍ കോട്ടക്കുന്ന് വീട്ടില്‍ വൈയ്യപ്രത്ത് ബഷീര്‍ (53), ഇരിക്കൂര്‍ മുംതാസ് മന്‍സില്‍ കെ.ഷമ്മാസ് (35), ഇരിക്കൂര്‍ മുംതാസ് മന്‍സില്‍ കെ.ഷാനവാസ് (35) എന്നിവരാണ് കേസിലെ പ്രതികള്‍.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബി.പി.ശശീന്ദ്രന്, അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.പി.ബിനിഷ എന്നിവർ ഹാജരായി. അശ്വനികുമാറിന്റെ അമ്മ ലക്ഷ്മിയമ്മക്കുവേണ്ടി അഡ്വ. പി.പ്രേമരാജന്‍, പ്രതിഭാഗത്തിനുവേണ്ടി അഡ്വ. പി.സി.നൗഷാദ്, അഡ്വ. കെ.പി.മുഹമ്മദ് ഷെറീഫ് എന്നിവരും ഹാജരായി.
Discussion about this post