ദിസ്പൂര്‍: മതപഠനത്തിന് ഇനി മുതല്‍ ധനസഹായം നല്‍കില്ലെന്ന് അസം സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് സര്‍ക്കാര്‍ നടത്തുന്ന മദ്രസകള്‍ അടച്ചുപൂട്ടും. മദ്രസകള്‍ സാധാരണ സ്കൂളുകളാക്കി മാറ്റാനും തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിസ്വ ശര്‍മ്മ അറിയിച്ചു.
മതപഠനത്തിന്റെ ഭാഗമായി മതചിഹ്നങ്ങളും അറബി പോലെയുള്ള ഭാഷകളും പഠിപ്പിക്കുകയെന്നത് സര്‍ക്കാരിന്റെ ജോലിയല്ലെന്നും വ്യക്തികള്‍ നടത്തുന്ന സ്ഥാപനങ്ങളാണെങ്കില്‍ തടസങ്ങളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, മദ്രസകളില്‍ ജോലി ചെയ്തിരുന്ന അദ്ധ്യാപകര്‍ക്ക് തൊഴില്‍ നഷ്ടപ്പെടില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്കി. മദ്രസകള്‍ അടച്ചുപൂട്ടിയാലും അദ്ധ്യാപകര്‍ക്ക് പെന്ഷന് നല്‍കുമെന്നും ഇതിനായി അവര്‍ മറ്റേതെങ്കിലും വിദ്യാലയങ്ങളില്‍ ജോലി ചെയ്യണമെന്നില്ലെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
ഖുര്‍ ആന്‍ പഠിപ്പിക്കാന്‍ ധനസഹായം നല്കുകയാണെങ്കില് ഗീതയും ബൈബിളും പഠിപ്പിക്കാനും സര്‍ക്കാര്‍ തയ്യാറാകേണ്ടി വരും. അത് സാധ്യമല്ലെന്നും നിലവില്‍ സംസ്ഥാനത്തുള്ള മതപഠന ശാലകള്‍ അധികം വൈകാതെ തന്നെ സ്കൂളുകളാക്കി മാറ്റുമെന്നും ഹിമന്ത ബിശ്വ ശര്‍മ്മ കൂട്ടിച്ചേർത്തു.
Discussion about this post