ബെയ്ജിങ്: കൊറോണ വൈറസ് ബാധിച്ച് 1486 പേർ മരിച്ചു. ചൈനയില്‍ മാത്രം 1483 പേരാണ് മരിച്ചത്. വൈറസ് ബാധിച്ച് ഇന്നലെ മാത്രം 116 പേരാണ് ചൈനയില്‍ മരിച്ചത്. വൈറസ് ബാധിച്ച് ജപ്പാനില്‍ 80 വയസ്സുകാരി ഇന്നലെ മരിച്ചിരുന്നു. ജപ്പാനിലെ ആദ്യ കൊറോണ മരണമാണിത്. ചൈനയ്ക്ക് പുറത്ത് കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ജപ്പാന്.
അതേസമയം കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 64,600 ആയി. ഹോങ്കോങ്, ജപ്പാന്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലും കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൈനിസ് പ്രവിശ്യയായ ഹുബെയില്‍ 242 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഫെബ്രുവരി 13 വരെ കൊറോണ വൈറസ് ബാധിച്ച 4823 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കൊറോണ ഭീഷണി കാരണം ജപ്പാന് തീരത്ത് നങ്കൂരമിട്ടിരിക്കുന്ന കപ്പലിലെ ഇന്ത്യക്കാര്‍ക്ക് സഹായം എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന് അറിയിച്ചു. കപ്പലിൽ രോഗം സ്ഥിരീകരിച്ച രണ്ട് ഇന്ത്യക്കാരെ ജപ്പാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്ഥിതിഗതികള്‍ വിദേശകാര്യ മന്ത്രാലയം വിലയിരുത്തിവരുന്നതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. കേരളത്തിലെ മൂന്ന് കേസുകള്‍ ഒഴിച്ചാല്‍ ഇന്ത്യയില്‍ മറ്റൊരിടത്തും കൊറോണ സ്ഥിതീകരിച്ചിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന് വ്യക്തമാക്കി. സ്ഥിതിഗതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് തന്നെ വിലയിരുത്തുന്നതായും ആരോഗ്യമന്ത്രി അറിയിച്ചു.
Discussion about this post