അബുദാബി: അബൂ മുറൈഖയില്‍ ബാപ്സ് ഹൈന്ദവ ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. അബുദാബി സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്താണ് സ്വാമിനാരായണന് സന്‍സ്ത സ്ഥാപിച്ച ബാപ്സ് ക്ഷേത്ര സമിതിക്കു കീഴില്‍ ആദ്യത്തെ ക്ഷേത്ര നിര്‍മാണം തുടങ്ങിയത്.
ക്ഷേത്രത്തിന് സ്ഥലം അനുവദിച്ചത് അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീംകമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാനാണ്. ദുബായ് ഹൈവേക്കുസമീപം അബു മുറൈഖയിലെ നിര്‍ദിഷ്ട സ്ഥലത്ത് പ്രമുഖ് സ്വാമി മഹന്ത് മഹാരാജിന്റെ കാര്‍മികത്വത്തില്‍ അസ്തിവാര പൂജകളോടെ കല്ക്ഷേത്രത്തിന് അടിത്തറ പാകി. ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി പവന് കപൂര്‍ മുഖ്യാതിഥിയായിരുന്നു.
ഭൂമികുലുക്കത്തെ അതിജീവിക്കാന്‍ കഴിയുന്ന തരത്തിലാണ് നിർമ്മാണം. കല്ലില്‍ കൊത്തിയെടുത്ത പ്രതിമകളാണ് ക്ഷേത്രത്തിനകത്ത് സ്ഥാപിക്കുക. സാമൂഹിക, സാംസ്കാരിക, ആത്മീയ പ്രവര്‍ത്തനങ്ങളുടെ കെട്ടിട സമുച്ചയവും ക്ഷേത്രത്തിന്റെ ഭാഗമായിരിക്കും. സന്ദര്‍ശക കേന്ദ്രം, പ്രാര്ഥനാലയങ്ങള്, പ്രദര്‍ശന ഹാളുകള്‍, പഠനമേഖലകള്‍, കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമുള്ള കായിക കേന്ദ്രങ്ങള്‍, പ്രമേയപരമായ പ്രത്യേക ഉദ്യാനങ്ങള്‍, ജലാശയങ്ങള്‍, ഫുഡ് കോര്‍ട്ട്, ഗ്രന്ഥശാല, ഗിഫ്റ്റ് ഷോപ് തുടങ്ങിയ സൗകര്യങ്ങളും ക്ഷേത്ര സമുച്ചയത്തിലുണ്ടാവും.
ദുബായ് കോണ്‍സുല്‍ ജനറല്‍ വിപുല്‍, അബുദാബി സാമൂഹിക വികസന അതോറിറ്റി സി.ഇ.ഒ ഡോ. ഒമര്‍ അല്‍ മുതന്ന, സീനിയര്‍ ബാപ്സ് സാധൂസ് സ്വാമിയും പൂജാരിയുമായ അക്ഷയമുനിദാസ്, ബാപ്സ് ഹിന്ദു മന്ദിര്‍ ക്ഷേത്ര ട്രസ്റ്റിമാരായ രോഹിത് പട്ടേല്‍, യോഗേഷ് മെഹ്ത, ക്ഷേത്ര നിര്‍മാണ കമ്പനിയായ ക്ഷപൂര്ജി പല്ലോഞ്ജി ആന്‍ഡ് കമ്പനി ലിമിറ്റഡ് സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ മോഹന്‍ദാസ് സെയ്നി എന്നിവരും പങ്കെടുത്തു.
Discussion about this post