വാരാണസി: മകളുടെ കല്യാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണക്കത്തയച്ച് പിതാവ്. വാരാണസിയിലെ ഡോമ്രി വില്ലേജില്‍ താമസിക്കുന്ന റിക്ഷാവലിക്കാരന് മംഗള്‍ കേവത്താണ് മകളുടെ കല്യാണത്തിന് പ്രധാനമന്ത്രിക്ക് ക്ഷണക്കത്തയച്ചത്. കത്ത് ലഭിച്ചതിന് പിന്നാലെ അദ്ദേഹം വിവാഹ ആശംസകള്‍ അറിയിച്ച് മറുപടി അയച്ചു.
കല്യാണക്കത്ത് ലഭിച്ചതിന് പിന്നാലെ നരേന്ദ്രമോദി മകളെ അഭിനന്ദിച്ച് മറുപടി കത്തയച്ചിരുന്നു. വ്യാഴാഴ്ചയാണ് മോദിയുടെ കത്ത് ഈ കുടുംബത്തെ തേടിയെത്തിയത്. വധു വരന്മാര്ക്ക് വിവാഹാശംസകള്‍ നേര്‍ന്നതിനൊപ്പം കുടുബത്തിനും മോദി ആശംസ അറിയിച്ചു.
”എന്റെ സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് മോദിജിക്ക് ക്ഷണക്കത്ത് അയച്ചത്. ഒരു കത്ത് ഡല്‍ഹിയിലേക്കും മറ്റൊരുകത്ത് വാരാണസിയിലെ ഓഫീസിലേക്കും അയച്ചു. കത്തയക്കുമ്പോള്‍ മോദിജിയുടെ മറുപടിക്കത്ത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ അനുഗ്രഹം ലഭിച്ചതില്‍ ഞങ്ങള്‍ അതീവ സന്തുഷ്ടരാണ്, മകളുടെ വിവാഹത്തിനെത്തുന്ന മുഴുവന്‍ പേരെയും മോദിജിയുടെ കത്ത് കാണിക്കും”, കേവത്ത് പറയുന്നു.
മോദിയുടെ ബിജെപി മെമ്പര്‍ഷിപ്പ് ക്യാംപയിനിന്റെ ഭാഗമായാണ് മംഗള്‍ കേവത്ത് പാര്‍ട്ടി അംഗത്വം എടുത്തത്. പ്രധാനമന്ത്രിയുടെ സ്വച്ഛ്ഭാരത് ക്യാംപയിനില്‍ സജീവ പങ്കാളിയുമായിരുന്നു മംഗൾ. റിക്ഷവലിച്ച് കിട്ടുന്ന തുകയില്‍ പാതി ഇയാള്‍ ഗംഗാ നദിയുടെ ശുചീകരണത്തിനാണ് ചെലവഴിക്കുന്നത്.
Discussion about this post