ഡൽഹി: വധശിക്ഷക്കെതിരെയുള്ള അപ്പീലുകളില്‍ അതിവേഗം തീര്‍പ്പുകല്‍പ്പിക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി സുപ്രിംകോടതി. അപ്പീലുകള്‍ ആറ് മാസത്തിനുള്ളില്‍ മൂന്നംഗ ബെഞ്ചില്‍ ലിസ്റ്റ് ചെയ്യണമെന്ന് സുപ്രിംകോടതി രജിസ്ട്രാര്‍ ഉത്തരവിറക്കി. പ്രതികളുടെ ശിക്ഷാനടപടികള്‍ വൈകുന്നുവെന്ന ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സുപ്രിംകോടതി രജിസ്ട്രി ഉത്തരവ് പുറപ്പെടുവിച്ചത്.
നിര്‍ഭയാ കേസില്‍ നിയമനപടികള്‍ വൈകുന്നത് മൂലം പ്രതികളുടെ വധശിക്ഷ വൈകുന്നതിന് എതിരെ പ്രതിഷേധം ഉയർന്നിരുന്നു. ഇത്തരം ക്രൂരമായ കൃത്യങ്ങളിലെ പ്രതികളുടെ വധശിക്ഷയ്ക്ക് എതിരായ അപ്പീലുകളില്‍ വേഗം വിധി പറയാനാണ് ധാരണയായത്.
വധശിക്ഷ ചോദ്യം ചെയ്ത അപ്പീലുകള്‍ ആറ് മാസത്തിനകം മൂന്നംഗ ബെഞ്ചില്‍ ലിസ്റ്റ് ചെയ്യണം. വധശിക്ഷ ശരിവച്ചതുമായി ബന്ധപ്പെട്ട ഹൈക്കോടതി രേഖകള്‍ അറുപത് ദിവസത്തിനുള്ളില്‍ ലഭ്യമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. രേഖകള്‍ നല്കാനുണ്ടെങ്കില് മുപ്പത് ദിവസത്തിനകം സമര്‍പ്പിക്കണമെന്നും പ്രതികളോട് കോടതി നിര്‍ദേശിച്ചു. രേഖകള്‍ ലഭിച്ചില്ലെങ്കില്‍ ജഡ്ജിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്ന് അടുത്ത നടപടി സ്വീകരിക്കണമെന്നും സുപ്രിംകോടതി രജിസ്ട്രാര്‍ പറഞ്ഞു.
Discussion about this post