തിരുവനന്തപുരം: പൊലീസിലെ അഴിമതി നടന്നിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയെന്ന് പൊലീസിനും മുഖ്യമന്ത്രിക്കുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രഫണ്ടുകള്‍ പോലും ഉപയോഗിയ്ക്കുന്നത് ചട്ടങ്ങള്‍ പാലിക്കാതെയാണെന്നും അദ്ദേഹം പറഞ്ഞു. ആരെയും പേടിയില്ലാത്തതു പോലെയാണ് ഡി.ജി.പി പ്രവര്‍ത്തിച്ചതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
പൊലീസ് കേന്ദ്രഫണ്ട് ചട്ടങ്ങള്‍ പാലിക്കാതെയാണ് ഉപയോഗിക്കുന്നത്. പൊലീസിന്റെ വാഹനം ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നത് അസ്വാഭാവികമാണ്. ശബരിമലയിലേക്ക് സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങിയതിലും വലിയ അഴിമതിയുണ്ട്. ആരോപണവിധേയനായ ഗണ്‍മാനെ എന്തുകൊണ്ടാണ് മന്ത്രി മാറ്റി നിര്‍ത്താത്തതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
വെടിയുണ്ട നഷ്ടപ്പെട്ടത് യു.ഡി.എഫ് കാലത്താണെന്നത് വ്യാജപ്രചാരണമാണ്. 2017ന് ശേഷം ആയിരത്തോളം വെടിയുണ്ട നഷ്ടമായിട്ടുണ്ട്. ബെഹ്റ ചുമതലയേറ്റ ശേഷം 151 കോടിയുടെ പര്‍ച്ചേസ് നടത്തി. ഹൗസിങ് കോര്‍പ്പഷന്റെ പണം വകമാറ്റിയത് എല്‍.ഡി.എഫ് ഭരണകാലത്താണെന്നും ചെന്നിത്തല വ്യക്തമാക്കി. പി.ടി തോമസ് സഭയില്‍ ആരോപണമുന്നയിച്ചതും സി.എ.ജി റിപ്പോര്‍ട്ട് പുറത്ത് വന്നത് യാദൃശ്ചികം മാത്രമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Discussion about this post