കൊച്ചി: പ്രളയദുരിതാശ്വാസത്തിന്റെ പേരിൽ പരിപാടി നടത്തി ഫണ്ട് വെട്ടിച്ചെന്ന ആരോപണത്തില്‍ സംഗീതപരിപാടിയുടെ ചിലവായ കണക്കുകള്‍ സംഘാടകര്‍ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് യുവമോർച്ച നേതാവ് സന്ദീപ് വാര്യര്‍. ആകാശത്തിന് കീഴിലെ ഏതു കാര്യത്തിലും അഭിപ്രായം പറയുന്ന ആഷിഖ് അബുവും റിമ കല്ലിങ്കലും എന്ത് കൊണ്ട് മിണ്ടുന്നില്ലെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സന്ദീപ് ചോദിച്ചത്.
മുഖ്യമന്ത്രി വിഷയത്തില്‍ ശക്തമായ നടപടി എടുക്കണമെന്നും ഇക്കാര്യത്തില്‍ കളക്ടറെ കുറ്റവിമുക്തനാക്കാന്‍ കഴിയില്ലെന്നും സന്ദീപ് പറഞ്ഞു. കരുണയുടെ സംഘാടകര്‍ മുഖ്യമന്ത്രിയുടെ പേര് ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് സന്ദീപ് ചൂണ്ടിക്കാട്ടി.
”പരിപാടിയുമായി ബന്ധപ്പെട്ട മുഴുവൻ സ്ഥാപനങ്ങളും സൗജന്യമായിട്ടാണ് അവരുടെ സേവനം നൽകിയിരിക്കുന്നതെന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്. പ്രളയ ദുരിത ബാധിതരോടുള്ള മലയാളികളുടെ ആദ്രത മുതലെടുത്ത് മുഴുവൻ സേവനങ്ങളും സൗജന്യമായിട്ടാണ് ഇവർ നേടിയെടുത്തിരിക്കുന്നത്. സ്പോൺസർമാരൊന്നും ഇല്ലെന്ന് എന്നിട്ട് പറയുകയാണ്. ചെലവുകൾ 22 ലക്ഷം ആയെന്ന് പറയുന്നു. ബാങ്കുകൾ വഴിയാണ് മുഴുവൻ ട്രാൻസാക്ഷൻ നടന്നതെന്ന് പറയുന്നു. അതിന്റെ തെളിവ് പുറത്ത് വിടട്ടെ”. സന്ദീപ് ആവശ്യപ്പെട്ടു.
നവംബർ നാലിന് പരിപാടി തങ്ങൾ പ്രതീക്ഷിച്ചതിനെക്കാളും വിജയമായിരുന്നെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടവർ എന്തടിസ്ഥാനത്തിൽ ആണ് കഴിഞ്ഞ ദിവസം പരിപാടി പരാജയമായിരുന്നെന്ന് പറഞ്ഞതെന്നും സന്ദീപ് ചോദിച്ചു.
പണം അടക്കാത്തതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കളക്ടര്‍ക്ക് വിട്ടുനില്‍ക്കാന്‍ ആവില്ല. കളക്ടറെ കൂടി ചേര്‍ത്ത് കൊണ്ട് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുന്നുവെന്നും സന്ദീപ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്റ്റേഡിയം സൗജന്യമായി വിട്ടു തരണമെന്ന് എവിടെയും സംഘാടകര്‍ ആവശ്യപെട്ടിട്ടില്ല. കളക്ടര്‍ എന്ത് അടിസ്ഥാനത്തിലാണ് സ്റ്റേഡിയം സൗജന്യമായി വിട്ടു കൊടുത്തത് എന്ന് വ്യക്തമാക്കണമെന്നും സന്ദീപ് ആവശ്യപ്പെട്ടു.
https://www.facebook.com/thrayambaka/videos/1443438272496430/
Discussion about this post