ഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് നേതൃത്വം നല്കിയ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസർ ഒളിവിലാണെന്നും കണ്ടെത്താനാവുന്നില്ലെന്നുമുള്ള പാകിസ്ഥാന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇന്ത്യ രംഗത്ത്. എഫ്.എ.ടി.എഫിന്റെ പാരിസ് പ്ലീനറി മുതല്‍ പാകിസ്ഥാന് ഈ നിലപാട് തന്നെയാണ് സ്വീകരിക്കുന്നതെന്ന് ഇന്ത്യന്‍ പ്രതിനിധികള്‍ പറയുന്നു. വീണ്ടും പാകിസ്ഥാന് ഈ നിലപാട് തന്നെയാണ് തുടരുന്നതെങ്കില്‍ മസൂദ് അസ്ഹര്‍ പിടിക്കാന്‍ ആവശ്യമായ ഏകോപനം ഡല്‍ഹിയില്‍ നിന്നു നടത്താം. പാക് സര്‍ക്കാര്‍ പിടികൂടുമെങ്കില്‍ മസൂദ് ഇപ്പോള്‍ കഴിയുന്ന സ്ഥലം ഇന്റലിജന്‍സിന്റെ സഹായത്തോടെ ഞങ്ങള്‍ പറഞ്ഞുതരാമെന്ന് ഇന്ത്യന്‍ പ്രതിനിധികള്‍ പറഞ്ഞു.
മസൂദ് അസ്ഹറും കുടുംബവും റാവല്‍പിണ്ടിയിലെ ചക്സസാദ് എന്ന സ്ഥലത്താണുള്ളത്. ഇസ്ലാമാബാദില് നിന്ന് പത്ത് കിലോമീറ്റര്‍ അകലെയാണിത്. പാകിസ്ഥാന് ചാരസംഘനയായ ഐ.എസ്.ഐയുടെ സഹായത്താലാണ് മസൂദ് അവിടെ കഴിയുന്നതെന്ന് ഇന്റലിജന്‍സിനെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
മസൂദിനെ കൂടാതെ മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരനില്‍ ഒരാളായ സക്കീര്‍ ഉര് റഹ്മാന് ഒളിവില്‍ കഴിയുന്ന സ്ഥലവും ഇന്റലിജന്‍സ് പുറത്തുവിട്ടു. ബര്‍മ്മ ടൗണിലെ ഐ.എസ്.ഐയുടെ സംരക്ഷണത്തിലാണ് സക്കീര്‍ കഴിയുന്നതെന്ന് ഇന്റലിജന്‍സ് പറയുന്നു. സക്കീറും ഒളിവിലാണെന്ന് പറഞ്ഞ് പാകിസ്ഥാന് ഇയാള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്തിനെയും ഇന്ത്യ കുറ്റപ്പെടുത്തി.
2019 ഫെബ്രുവരി 27-ന് യു.എസ്, ബ്രിട്ടന് എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ ഫ്രാന്‍സാണ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയം രക്ഷാസമിതിയുടെ 1267 ഉപരോധസമിതിയില് അവതരിപ്പിച്ചത്. ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ 40 സി.ആര്.പി.എഫ്. ജവാന്മാരെ വധിച്ചതിനു പിന്നാലെയായിരുന്നു ഈ നടപടി.
ഇന്ത്യയുടെ ദീര്‍ഘനാളത്തെ സമ്മര്‍ദ്ദത്തിനൊടുവിലാണ് പുല്‍വാമ ഭീകരാക്രമണത്തിന് നേതൃത്വം നല്കിയ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ഐക്യരാഷ്ട്ര സുരക്ഷാ സമിതി ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ആഗോള സമ്മര്ദ്ദന് വഴങ്ങി രക്ഷാസമിതിയിലെ സ്ഥിരാംഗവും പാകിസ്ഥാന്റെ സുഹൃത് രാജ്യവുമായിരുന്ന ചൈന എതിര്‍പ്പ് പിന്‍വലിച്ചതോടെയാണ് മസൂദിനെ പട്ടികയില്‍ ഉള്‍പ്പെടുത്താനായത്. എന്നാല്‍ മസൂദ് അസ്ഹറിനെ പിടികൂടുന്നതിനാവശ്യമായ ഒരു നടപടികളും ഇതുവരെ പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. പിടികൂടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന എഫ്.എ.ടി.എഫിന്റെ നിര്‍ദ്ദേശം പാലിക്കാതിരിക്കുകയാണ് പാകിസ്ഥാന്.
അതേസമയം ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെട്ടതോടെ, അസ്ഹറിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ചിരുന്നു. മാത്രമല്ല യാത്ര വിലക്കും ഏർപ്പെടുത്തിയിരുന്നു. ഇയാളുമായുള്ള ആയുധ ഇടപാടുകളും തടഞ്ഞിരുന്നു. അസ്ഹറിനെതിരായ നടപടി അടിയന്തരമായി നടപ്പാക്കുമെന്ന് പാകിസ്ഥാന് വിദേശകാര്യവക്താവ് മുഹമ്മദ് ഫൈസല്‍ പറഞ്ഞെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല.
Discussion about this post