തിരുവനന്തപുരം: സ്റ്റാഫ് റൂമില്‍ കയറി ഭീഷണിപ്പെടുത്തിയ എസ്എഫ്ഐ നേതാവിനെ തിരിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കു പരാതി നല്കി യൂണിവേഴ്സിറ്റി കോളജ് അധ്യാപകന്. ഇല്ലാത്ത മൊഴിയുണ്ടാക്കി കോളജ് കൗണ്‍സില്‍ തന്നെ പ്രതിയാക്കാനാണു ശ്രമിക്കുന്നതെന്നും ഗണിതശാസ്ത്രവിഭാഗം മേധാവി കൂടിയായ ഡോ. എസ്.ബാബുവിന്റെ പരാതിയിൽ പറയുന്നു. വിദ്യാര്‍ഥികള്‍ക്കു നിര്‍ഭയമായി പഠിക്കാനുള്ള സാഹചര്യം പോലും കോളേജിൽ ഇപ്പോഴില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
നവംബര്‍ 18ന് സമരം നടത്തിയ എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ താൻ മൊഴി നല്‍കിയതിലുള്ള വൈരാഗ്യമായിരുന്നു സ്റ്റാഫ് മുറിയില്‍ കയറിയുള്ള ഭീഷണിക്കു പിന്നിലെന്ന് പരാതിയിൽ പറയുന്നു. ക്യാംപസിനകത്തും പുറത്തുമിട്ടു മര്‍ദിക്കുമെന്നായിരുന്നു എസ്എഫ്ഐ നേതാവ് ചന്തുവിന്റെ ആക്രോശം. സ്റ്റാഫ് റൂമിലുണ്ടായിരുന്ന അഞ്ച് അധ്യാപകരും ചന്തുവിനെതിരെ അന്വേഷണ സമിതിയിൽ മൊഴി നല്കി. എന്നിട്ടും പ്രതിയായ ചന്തുവിന്റെയും അദ്ദേഹം ഹാജരാക്കിയ രണ്ടു വിദ്യാര്‍ഥികളുടെയും മൊഴി മുഖവിലയ്ക്കെടുത്തു വാദിയായ തന്നെ പ്രതിയാക്കി. സമരവുമായി ബന്ധപ്പെട്ടു മൊഴി നല്‍കിയതിന്റെ പേരില്‍ തന്റെ വാഹനത്തിന് ഇതേ വിദ്യാര്‍ഥി കേടുവരുത്തി. ഗണിതശാസ്ത്ര വിഭാഗത്തിന്റെ ജനലുകള്‍ തകര്‍ത്തു. എസ്എഫ്ഐ നേതാവിനെ അന്വേഷണ സമിതി കുറ്റവിമുക്തനാക്കിയെന്നും ബാബു പരാതിയില്‍ പറയുന്നു.
നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഗണിതശാസ്ത്ര വിഭാഗത്തെ തകര്‍ക്കുന്ന രീതിയിലാണ് അന്വേഷണസമിതിയുടെ റിപ്പോര്‍ട്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ലാസുകള്‍ തടസ്സപ്പെടുത്തിയാണ് ഇപ്പോഴും വിദ്യാര്‍ഥികളുടെ സംഘടനാ പ്രവര്‍ത്തനം. അധ്യാപകനെയോ വകുപ്പ് മേധാവിയെയോ പോലും അറിയിക്കാതെയാണു വിദ്യാര്‍ഥികളെ സമര പരിപാടികള്‍ക്കായി വിളിച്ചു കൊണ്ടുപോകുന്നത്– അദ്ദേഹം കുറ്റുപ്പെടുത്തി.
Discussion about this post