താനൂര്‍: കോട്ടക്കലിലെ കുഴല്‍പ്പണവേട്ട മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍. താനൂര്‍ ത്വാഹാ ബീച്ചിലെ മുസ്ലിം യൂത്ത് ലീഗ് പ്രവര്ത്തകന് കോളിക്കലത്ത് വീട്ടില്‍ ഇസ്ഹാഖ് (29) ആണ് അറസ്റ്റിലായത്. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് കോട്ടക്കല്‍ സിഐ യൂസഫ്, എസ്ഐ ഷാജു, സജി അലക്സാണ്ടര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷക സംഘം പ്രതിയെ പിടികൂടിയത്.
ഓട്ടോയില്‍ കടത്തുകയായിരുന്ന മൂന്നേകാല്‍ കോടിയുടെ കുഴല്‍പ്പണം തട്ടിയെടുക്കാന്‍ എത്തിയ ക്വട്ടേഷന്‍ സംഘത്തിന്റെ മുഖ്യ സൂത്രധാരനാണ് ഇസ്ഹാഖ്. കുഴല്‍പ്പണവുമായി എത്തിയ ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണവുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ക്വട്ടേഷന്‍ സംഘത്തിന്റെ വാഹനമിടിച്ച് ഓട്ടോ മറിയുകയുണ്ടായി. നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് കുഴല്‍പ്പണവും ക്വട്ടേഷന്‍ സംഘത്തെയും പിടികൂടാനായത്.
കോയാമുവിന്റെ പുരക്കല്‍ ഇസ്മായിലും വളപ്പില്‍ ഷഫീഖും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇരുവരും യൂത്ത് ലീഗിന്റെ സജീവ പ്രവര്‍ത്തകരാണ്. കവര്‍ച്ച ആസൂത്രണംചെയ്തത് ഇസ്ഹാഖ് ആണെന്നും ആറ് പ്രതികള്‍കൂടി പിടിയിലാകാനുണ്ടെന്നും പ്രതികളെ തിരിച്ചറിഞ്ഞതായും കോട്ടക്കല്‍ സിഐ യൂസഫ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Discussion about this post