ഡൽഹി: ശബരിമലയിൽ യുവതീപ്രവേശം അനുവദിക്കണമെന്ന നിലപാടിൽ തന്നെയാണു സിപിഎം എന്നു വ്യക്തമാക്കി പാർട്ടി കേന്ദ്ര കമ്മിറ്റി. 2018-ലെ യുവതീപ്രവേശ വിധി വിശാല ബെഞ്ചിനു വിട്ട സുപ്രീം കോടതി വിധിയോടു വിയോജിക്കുന്നുവെന്നും പാർട്ടി പറഞ്ഞു. തിരുവനന്തപുരത്തു കഴിഞ്ഞ മാസം ചേർന്ന കേന്ദ്ര കമ്മിറ്റി യോഗം അംഗീകരിച്ച രാഷ്ട്രീയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വെബ്സൈറ്റിലൂടെ റിപ്പോർട്ട് സിപിഎം പുറത്തുവിട്ടു.
ശബരിമല യുവതീപ്രവേശം അടക്കമുള്ള വിഷയങ്ങൾ വിശാല ബെഞ്ച് പരിഗണിക്കാനുള്ള സുപ്രീം കോടതി ഉത്തരവു വന്നതോടെ മുൻ നിലപാടിൽ നിന്നു പാർട്ടിയും സർക്കാരും മലക്കം മറിഞ്ഞിരുന്നു. പുതിയ വിധിയെ ചില മന്ത്രിമാർ സ്വാഗതം ചെയ്തു. എന്നാൽ ദേവസ്വം, നിയമ മന്ത്രിമാരടക്കമുള്ളവരുടെ അത്തരം പ്രതികരണങ്ങൾ പാർട്ടി അംഗീകരിക്കുന്നില്ലെന്നു കേന്ദ്രകമ്മിറ്റി റിപ്പോർട്ട് വ്യക്തമാക്കുന്നു.
യുവതീപ്രവേശം അനുവദിച്ച വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളിക്കളയുകയാണു വേണ്ടിയിരുന്നതെന്നു കേന്ദ്രകമ്മിറ്റി വിലയിരുത്തി. ‘‘പകരം സ്ത്രീകളുടെ ആരാധനാ സ്വാതന്ത്യവുമായി ബന്ധപ്പെട്ട മറ്റു പല വിഷയങ്ങൾക്കൊപ്പം ഇക്കാര്യം പരിഗണിക്കാനാണു തീരുമാനിച്ചത്.
2018-ലെ വിധി ഉയർത്തിപ്പിടിക്കുന്നതിനു ഭൂരിപക്ഷ ബെഞ്ചിന്റെ ഈ തീരുമാനം സഹായകമല്ല. എല്ലാ മേഖലയിലും സ്ത്രീ പുരുഷ തുല്യത എന്ന നിലപാടിൽ സിപിഎം ഉറച്ചുനിൽക്കുന്നു. സുപ്രീം കോടതിയിൽ നിന്ന് എത്രയും വേഗം ഇക്കാര്യത്തിൽ വ്യക്തവും അന്തിമവുമായ തീരുമാനം പ്രതീക്ഷിക്കുന്നു’’–കേന്ദ്ര കമ്മിറ്റി വ്യക്തമാക്കി.
Discussion about this post