ദിസ്പൂര്‍: സംസ്ഥാനത്ത് സര്‍ക്കാര്‍ നടത്തുന്ന മദ്രസകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം പിൻവലിച്ചില്ലെങ്കിൽ രൂക്ഷമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന ഭീഷണിയുമായി മുസ്ലീം സംഘടനകൾ രംഗത്ത്. അസം മദ്രസാ കോർഡിനേഷൻ കമ്മിറ്റിയാണ് ഭീഷണിയുമായി രംഗത്തെത്തിയത് .
എന്നാൽ ഏറെ ഭീഷണികൾ കണ്ട് മുന്നേറി വന്ന പാർട്ടിയുടെ ഭാഗമാണ് താനെന്നും സർക്കാരിന് ഒറ്റ തീരുമാനമേയുള്ളുവെന്നും, ഭീഷണികൾക്ക് മുന്നിൽ അടിയറ വയ്ക്കാനുള്ളതല്ല അതെന്നും മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു. സംസ്ഥാനത്തെ 614 മദ്രസകൾ പൂട്ടുമെന്ന തീരുമാനത്തിൽ നിന്ന് പിന്നോക്കം പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മതപഠനത്തിന് ഇനി മുതല്‍ ധനസഹായം നല്‍കില്ലെന്ന് അസം സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് സര്‍ക്കാര്‍ നടത്തുന്ന മദ്രസകള്‍ അടച്ചുപൂട്ടും. മദ്രസകള്‍ സാധാരണ സ്കൂളുകളാക്കി മാറ്റാനും തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിസ്വ ശര്‍മ്മ അറിയിച്ചിരുന്നു.
മതപഠനത്തിന്റെ ഭാഗമായി മതചിഹ്നങ്ങളും അറബി പോലെയുള്ള ഭാഷകളും പഠിപ്പിക്കുകയെന്നത് സര്‍ക്കാരിന്റെ ജോലിയല്ലെന്നും വ്യക്തികള്‍ നടത്തുന്ന സ്ഥാപനങ്ങളാണെങ്കില്‍ തടസങ്ങളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, മദ്രസകളില്‍ ജോലി ചെയ്തിരുന്ന അദ്ധ്യാപകര്‍ക്ക് തൊഴില്‍ നഷ്ടപ്പെടില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്കി. മദ്രസകള്‍ അടച്ചുപൂട്ടിയാലും അദ്ധ്യാപകര്‍ക്ക് പെന്ഷന് നല്‍കുമെന്നും ഇതിനായി അവര്‍ മറ്റേതെങ്കിലും വിദ്യാലയങ്ങളില്‍ ജോലി ചെയ്യണമെന്നില്ലെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
ഖുര്‍ ആന്‍ പഠിപ്പിക്കാന്‍ ധനസഹായം നല്കുകയാണെങ്കില് ഗീതയും ബൈബിളും പഠിപ്പിക്കാനും സര്‍ക്കാര്‍ തയ്യാറാകേണ്ടി വരും. അത് സാധ്യമല്ലെന്നും നിലവില്‍ സംസ്ഥാനത്തുള്ള മതപഠന ശാലകള്‍ അധികം വൈകാതെ തന്നെ സ്കൂളുകളാക്കി മാറ്റുമെന്നും ഹിമന്ത ബിശ്വ ശര്‍മ്മ കൂട്ടിച്ചേർത്തു.
Discussion about this post