ഡല്‍ഹി: കൊറോണ വൈറസ് ബാധ ആഗോള തലത്തില്‍ മൊത്ത ആഭ്യന്തര ഉത്പാദനത്തെയും (ജിഡിപി) വ്യാപാരത്തെയും ബാധിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. എന്നാല്‍ ഇന്ത്യയ്ക്കുമേല്‍ പരിമിതമായ സ്വാധീനം മാത്രമെ അത് ഉണ്ടാക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ ചില മേഖലകളില്‍ മാത്രമാണ് തടസമുണ്ടാകാനുള്ള സാധ്യത. അതിനെ മറികടക്കാനുള്ള ബദല്‍ സംവിധാനങ്ങള്‍ തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ ചൈനയിലെ പല മേഖലകളെയും കൊറോണ വൈറസ് ബാധ നിശ്ചലമാക്കിയിട്ടുണ്ട്. വിവിധ വ്യവസായങ്ങളെ ഇത് ബാധിക്കും. ഇന്ത്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍, ഇലക്ട്രോണിക് ഉപകരണ നിര്‍മാണ വ്യവസായങ്ങള്‍ ചൈനയെ ആശ്രയിക്കുന്നുണ്ട്. അവയെ കൊറോണ വൈറസ് ബാധ സ്വാധീനിച്ചേക്കാമെന്ന് അദ്ദേഹം പിടിഐ വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ചൈനയുടേത് ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയാണ്. ആഗോള ജിഡിപി പങ്കാളിത്തം 16.3 ശതമാനമാണ്. അതിനാല്‍ ചൈനീസ് സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാകുന്ന മാന്ദ്യം ലോകത്തെ ബാധിക്കും. അതിനാല്‍ സാര്‍സ് ബാധയുടെ കാലത്തേക്കാള്‍ അപകടകരമായ സാഹചര്യമാണ് കൊറോണ ഉയര്‍ത്തുന്നത്. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ അസംസ്കൃത വസ്തുക്കള്‍ക്കായി ചൈനയെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ മൂന്ന് നാല് മാസത്തേക്കുള്ള അസംസ്കൃത വസ്തുക്കള്‍ വലിയ കമ്പനികളെല്ലാം സംഭരിച്ചിട്ടുണ്ട്. അതിനുശേഷം മറ്റു സ്രോതസുകള്‍ കണ്ടെത്തേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.
മൊബൈല്‍ ഹാന്‍ഡ് സെറ്റുകളുടെ നിര്‍മാണം, ടി.വി അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയുടെ നിര്‍മാതാക്കളും ചൈനയെ ആശ്രയിക്കുന്നുണ്ട്. മറ്റുമാര്‍ഗങ്ങള്‍ കണ്ടെത്തുക എന്നത് നിര്‍മാതാക്കളെ സംബന്ധിച്ച് നിര്‍ണായകമാണ്. അവര്‍ മറ്റുരാജ്യങ്ങളില്‍നിന്ന് അസംസ്കൃത വസ്തുക്കള്‍ സംഭരിക്കുന്നത് സംബന്ധിച്ച ചര്‍ച്ച നടത്തുന്നുണ്ട്. കൊറോണ വൈറസ് ബാധ ചൈന നേരിടുന്ന വലിയ ദുരന്തമാണെന്നും അതിനെ തടയുന്നതിനാവണം ഇപ്പോള്‍ പ്രാധാന്യം നല്‍കേണ്ടതെന്നും ശക്തികാന്ത ദാസ് കൂട്ടിച്ചേർത്തു.
Discussion about this post