വിതുര: സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവുമായി മക്കളോടൊപ്പം നാടുവിട്ട വീട്ടമ്മയെയും കാമുകനെയും പിടൂകൂടി. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദിലുള്ള ബംഗ്ലാദേശ് അതിര്‍ത്തി ഗ്രാമമായ ദംഗലില്‍ നിന്നാണ് ഇവരെ പോലീസ് പിടികൂടിയത്. തൊളിക്കോട് സ്വദേശിയായ 36-കാരിയെയും ഈരാറ്റുപേട്ട സ്വദേശി സുബൈര്‍ എന്ന 32-കാരനെയുമാണ് 17-ന് വിതുര പോലീസ് പിടികൂടിയത്.
ഈ മാസം 6-ന് തൊളിക്കോട് സ്വദേശി തന്റെ ഭാര്യയെയും രണ്ടു മക്കളെയും കാണാനില്ലെന്ന് വിതുര സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി വരുകയായിരുന്നു.
നെടുമങ്ങാട് ഡിവൈ.എസ്.പി. സ്റ്റുവര്‍ട്ട് കീലര്‍ സി.ഐ. എസ്.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷിച്ചപ്പോള്‍ തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ഈരാറ്റുപേട്ട സ്വദേശിയായ സുബൈര്‍ എന്നയാളുമായി ബന്ധമുണ്ടെന്ന് മനസ്സിലായി. ടിക്-ടോക്കിലൂടെയാണ് ഇവര്‍ പരിചയപ്പെട്ടതെന്ന് പോലീസ് പറയുന്നു.
തുടര്‍ന്ന് സുബൈറുമായി ഫോണില്‍ ബന്ധപ്പെട്ടതോടെ വിജയവാഡയിലാണെന്ന വിവരം കിട്ടി. ഉടന്‍തന്നെ എസ്.ഐ. എസ്.എല്‍.സുധീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അവിടേക്കു തിരിച്ചു. എന്നാല്‍, അവിടെയെത്തുമ്പോഴേക്കും ഇരുവരും സ്ഥലം വിട്ടിരുന്നു. ഇതിനിടയിലാണ് പശ്ചിമബംഗാളിലുണ്ടെന്ന വിവരം ലഭിച്ചത്. ബംഗ്ലാദേശ് അതിര്‍ത്തിയില്‍ മുര്‍ഷിദാബാദില്‍ ഹൂഗ്ലി നദിയുടെ തീരത്തെ ഉള്‍ഗ്രാമത്തില്‍ സുബൈറിന്റെ കീഴില്‍ കെട്ടിടം പണിചെയ്യുന്ന തൊഴിലാളിയായ റഹീമിന്റെ വീട്ടിലാണ് ഇരുവരും തങ്ങിയിരുന്നത്.
ഗ്രാമീണര്‍ എതിര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ദംഗല്‍ പോലീസ് ഇവരെ പിടികൂടി. ഇന്‍സ്പെക്ടര്‍ ശൈലേന്ദ്രനാഥ് ബിശ്വാസിന്റെ നേതൃത്വത്തില്‍ ദംഗല്‍ പോലീസ് നല്കിയ സഹായവും നിര്‍ണായകമായി. എസ്.ഐ. എസ്.എല്‍.സുധീഷ്, സി.പി.ഒ.മാരായ ബിജു, ജവാദ്, സൈബര്‍സെല്‍ അംഗങ്ങളായ ഹരിമോന്, മനു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Discussion about this post