തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ ശുചിമുറികള്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്കായി ഭൂമി കണ്ടെത്താൻ പുതിയ നിര്‍ദ്ദേശമിറക്കി സര്‍ക്കാർ. പാതയോരങ്ങളില്‍ അടിയന്തരമായി 3 സെന്റ് സര്‍ക്കാര്‍ ഭൂമി വീതം കണ്ടെത്തി നല്‍കാനാണ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഭൂമിയുടെ ഉടമസ്ഥാവകാശം കണ്ടെത്തുന്നതിന് വില്ലേജ് ഓഫീസര്‍മാര്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാരെ സഹായിക്കണം. ഇത് സംബന്ധിച്ച വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്കാന് ജില്ലാകളക്ടര്‍മാരെ ചുതലപ്പെടുത്തി കൊണ്ടാണ് തദ്ദേശഭരണസെക്രട്ടറി ശാരദാമുരളീധരന്റെ ഉത്തരവ്.
ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കാനൊരുങ്ങുന്ന പദ്ധതിക്കായി സര്‍ക്കാര്‍ നടപടി ക്രമങ്ങള്‍ വേഗത്തിലാക്കുകയാണ്. സംസ്ഥാന തല ഏകോപനത്തിനായി തദ്ദേശവകുപ്പ് മന്ത്രിയുടെ കീഴില്‍ പുതിയ സമിതി രൂപീകരിക്കും. തിങ്കളാഴ്ച ഇത് സംബന്ധിച്ച യോഗം തിരുവനന്തപുരത്ത് ചേരുന്നുണ്ട്. സര്‍ക്കാരിന്റെയും പൊതുമേഖലസ്ഥാപനങ്ങളുടേയും സഹകരണസ്ഥാപനങ്ങളുടേയും കീഴിലുളള ഭൂമി ശുചിമുറി പദ്ധതിക്കായി ഉപയോഗപ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്‍പ്പെടെ 24000 ശുചിമുറികളാണ് ലക്ഷ്യമിടുന്നത്. ദേശീയ-സംസ്ഥാന പാതകളിലെ യാത്രക്കാര്‍ക്ക് പ്രാഥമിക സൗകര്യം നിര്‍വ്വഹിക്കാന്‍ സൗകര്യമില്ലെന്നത് മനസിലാക്കിയാണ് മോദി സർക്കാരിന്റെ സ്വപ്നപദ്ധതിയായ സ്വച്ഛ്ഭാരത് പദ്ധതി സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. മോദിസർക്കാരിന്റെ പദ്ധതിയെ ആദ്യഘട്ടത്തിൽ പിണറായി സർക്കാർ വിമർശിച്ചിരുന്നു.
Discussion about this post