ഡല്‍ഹി: ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ ഭയപ്പെടുത്തുവെന്നും ഉടന്‍ സൈന്യത്തെ വിളിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. എല്ലാ ശ്രമങ്ങള്‍ നടത്തിയിട്ടും പോലീസിന് സാഹചര്യം നിയന്ത്രണ വിധേയമാക്കാനോ ആത്മവിശ്വാസം സൃഷ്ടിക്കാനോ സാധിക്കുന്നില്ലെന്നും കെജ്രിവാള് പറയുന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘ഒരു രാത്രി മുഴുവന്‍ ഞാന്‍ ജനങ്ങളുമായി സംസാരിച്ചു. സാഹചര്യം ഭയപ്പെടുത്തുന്നതാണ്. പോലീസ് അവരുടെ എല്ലാ പരിശ്രമങ്ങള്‍ നടത്തിയിട്ടും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനോ ആത്മവിശ്വാസം സൃഷ്ടിക്കാനോ സാധിക്കുന്നില്ല. സൈന്യത്തെ നിര്‍ബന്ധമായും വിളിക്കണം. സംഘര്‍ഷമേഖലകളില്‍ ഉടന്‍ തന്നെ കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും വേണം. ഇക്കാര്യം ആവശ്യപ്പെട്ടുക്കൊണ്ട് ആഭ്യന്തര മന്ത്രാലയത്തിന് കത്തയക്കുകയാണ്’ കെജ്രിവാള് ട്വീറ്റില്‍ കുറിച്ചു.
അതേസമയം ചൊവ്വാഴ്ച രാത്രി കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ ആശുപത്രികളിലെത്തി സന്ദര്‍ശിച്ചിരുന്നു.
എന്നാൽ നിലവിൽ സൈന്യത്തെ വിളിക്കേണ്ട സാഹചര്യമില്ലെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയത്. ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നത തല യോഗങ്ങളും നടത്തുകയുണ്ടായി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചൊവ്വാഴ്ച രാത്രിയില്‍ സംഘര്‍ഷ മേഖല സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുകയുമുണ്ടായി. ഇന്ന് ചേരുന്ന കേന്ദ്ര മന്ത്രിസഭാ യോഗവും സാഹചര്യങ്ങള്‍ വിലയിരുത്തും.
Discussion about this post