തിരുവനന്തപുരം: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേന്ദ്രസഹമന്ത്രി വി മുരളീധരന്. ട്രംപ് ഇന്ത്യയിലെത്തിയ ദിവസം കരിദിനമാണെന്നും ട്രംപും മോദിയും ലോകത്തിനുമുന്നില്‍ ഒറ്റപ്പെട്ട് നില്ക്കുകയാണെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേയാണ് മുരളീധരന് രംഗത്തെത്തിയത്.
കേരള മുഖ്യമന്ത്രിയാണെങ്കിലും ആനുകാലിക ആഗോള സാഹചര്യങ്ങള്‍ സംബന്ധിച്ച പിണറായി വിജയന്റെ അജ്ഞത ഏറെ വേദനിപ്പിച്ചെന്ന് ഫേസ്ബുക്കില്‍ മുഖ്യമന്ത്രിക്ക് എഴുതിയ തുറന്ന കത്തിൽ മുരളീധരന് പറയുന്നു.
വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
മുഖ്യമന്ത്രിക്ക് ഒരു തുറന്നകത്ത്
—————————–
ബഹു. കേരള മുഖ്യമന്ത്രിക്ക്,
അങ്ങേക്ക് സുഖമെന്നു കരുതുന്നു. ഏറെ തിരക്കുണ്ടെന്നറിയാം. അതിനാൽ നേരിട്ട് കാര്യത്തിലേക്ക് കടക്കുന്നു. അമേരിക്കൻ പ്രസിഡന്റ് ശ്രീ. ഡൊണാൾഡ് ട്രംപ് ഇന്ത്യയിലെത്തിയ ദിവസം കരിദിനമാണെന്ന അങ്ങയുടെ പ്രസ്താവന കണ്ടു. അമേരിക്കൻ പ്രസിഡന്റും ഇന്ത്യൻ പ്രധാനമന്ത്രിയും ലോകത്തിനുമുന്നിൽ ഒറ്റപ്പെട്ട് നിൽക്കുകയാണെന്ന് അങ്ങ് പറഞ്ഞതായും അറിഞ്ഞു.
ഇതുകേട്ടപ്പോൾ ഒരേ പോലെ ചിരിയും വേദനയും തോന്നി. അങ്ങേത് ലോകത്തിലാണ് ജീവിക്കുന്നതെന്നോർത്താണ് ചിരി വന്നത്. കേരളാ മുഖ്യമന്ത്രിയെങ്കിലും ആനുകാലിക ആഗോള സാഹചര്യങ്ങൾ സംബന്ധിച്ച അങ്ങയുടെ അജ്ഞതയാണ് ഏറെ വേദനിപ്പിച്ചത്.
കാലഹരണപ്പെട്ട കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രങ്ങൾ മാത്രം മന:പാഠമാക്കി ഉരുവിടുന്ന അങ്ങിതു പറഞ്ഞതിൽ വലിയ അതിശയമൊന്നും തോന്നിയില്ല.
കേരള മുഖ്യമന്ത്രിയായ അങ്ങയോട് മാറിയ ലോകസാഹചര്യത്തിൽ ചില കാര്യങ്ങൾ പറയാതിരിക്കാനാകില്ല. അല്ലെങ്കിൽ ചരിത്രത്തിനുമുന്നിലും വർത്തമാന കാല യാഥാർഥ്യങ്ങൾക്ക് മുന്നിലും വാതിൽ കൊട്ടിയടക്കുന്നതുപോലെയാകും. ആഗോളതലത്തിൽ ലോകരാജ്യങ്ങൾ പരസ്പരം ചിന്തിക്കുകയും സഹവര്‍ത്തിത്വം തുടരുകയും ചെയ്യുന്ന കാലമാണിത്. അത്തരമൊരിടത്ത് കാലഹരണപ്പെട്ട ചേരിചേരാനയം പറഞ്ഞ് ഒരു രാജ്യത്തിനും തുടരാനാകില്ല. അത് ലോക രാജ്യങ്ങൾക്കുമുന്നിൽ ഒറ്റപ്പെടുന്നതിന് തുല്യമാണ്. അങ്ങനെ പുറം തിരിഞ്ഞുനിന്നവരുടെ അധോഗതി ചരിത്രം പലവട്ടം എഴുതിയിട്ടുണ്ട്. പഴയ പ്രതാപത്തിന്റെയും ചിതലരിച്ച പ്രത്യയശാസ്ത്രത്തിന്റെയും ഹാങ് ഓവറിലാണ് അങ്ങ് ഇങ്ങനെയൊക്കെ പറയുന്നതെന്നറിയാം. പക്ഷേ ഇടയ്ക്കെപ്പോഴെങ്കിലും ഒറ്റയ്ക്കിരിക്കുമ്പോൾ മാറിയ ലോകക്രമത്തെക്കുറിച്ചുകൂടി മനസിലാക്കാൻ അങ്ങ് ശ്രമിക്കണമെന്ന് അഭ്യർഥിക്കുന്നു.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിന് മുന്നിൽ ഒറ്റപ്പെട്ടെന്ന പരാർമശം അങ്ങയുടെ അണികളെ ഹരം കൊളളിച്ചിരിക്കാം. എന്നാൽ സത്യമറിയാവുന്ന രാജ്യത്തെ കോടാനുകോടി ജനങ്ങൾ അങ്ങയെ പുച്ഛിക്കുമെന്ന് ഉറപ്പാണ്. മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയാണ് നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയതെന്നോർക്കണം. സത്യത്തിന് മുന്നിൽ അങ്ങ് കണ്ണ് എത്ര ഇറുക്കിയടച്ചാലും അസത്യമാകില്ല. എത്ര പുലഭ്യം പറഞ്ഞാലും യാഥാർഥ്യം കടൽ കടക്കില്ല.
മോദി ഒറ്റപ്പെട്ടെന്ന് കണ്ണടച്ച് വീമ്പിളക്കുമ്പോൾ ,പശ്ചിമ ബംഗാളിലും ത്രിപുരയിലുമൊക്കെ ആരാണ് ഒറ്റപ്പെട്ടുപോയതെന്ന യാഥാർഥ്യത്തിന് കൂടി അങ്ങ് മറുപടി പറയണം. അവിടെയൊക്കെ ചവിട്ടി നിൽക്കാൻ ഒരു തരിമണ്ണുപോലുമില്ലാതെ അങ്ങയുടെ പ്രിയ സഖാക്കൻമാർ നട്ടം തിരിയുന്നത് അങ്ങ് കണ്ടില്ലെന്നാണോ? ഓരോരുത്തരും ചെയ്യുന്നതിന്റെ ഫലം അവർ തന്നെ അനുഭവിക്കുമെന്നത് ചരിത്രം തരുന്ന പാഠമാണ്. അത് വ്യക്തിയായാലും പ്രസ്ഥാനമായാലും. നല്ലതു ചെയ്തതുകൊണ്ടാണ് നരേന്ദ്ര മോദിയെ ജനങ്ങൾ വീണ്ടും അധികാരത്തിലേറ്റിയത്. ലോകരാജ്യങ്ങൾ ആദരവോടെ ആനയിക്കുന്നത്. രാഷ്ട്രത്തലവൻമാർ ഇന്ത്യയുടെ ആതിഥ്യം നിറമനസോടെ സ്വീകരിക്കുന്നത്. പതിറ്റാണ്ടുകൾ അധികാരത്തിലിരുന്നിട്ടും ജനമനസ് തിരിച്ചറിയാനാകാതെ പോയതുകൊണ്ടാണ് പശ്ചിമ ബംഗാളിലും ത്രിപുരയിലുമൊക്കെ ജനങ്ങൾ നിങ്ങളെ പടിയടച്ച് പിണ്ഡം വെച്ചത് . ആ ചരിത്രത്തിന്റെ ആവർത്തനത്തിനാണ് നാളെ കേരളവും കാത്തിരിക്കുന്നത്. ഇന്ത്യയുടെ കമ്യൂണിസ്റ്റ് ചരിത്രത്തിലെ അവസാന മുഖ്യമന്ത്രിയെന്ന സ്ഥാനമാകും ഭാവി ചരിത്രം താങ്കൾക്ക് കൽപ്പിച്ചു തരിക.
ഇന്ത്യയുടെയും മോദി സർക്കാരിന്റെയും നിലപാടുകളിൽ ഉറച്ചുനിന്നുകൊണ്ടുതന്നെയാണ് അമേരിക്കയടക്കമുളള ലോകരാജ്യങ്ങളുമായി മെച്ചപ്പെട്ട സൗഹൃദം നിലനിർത്തുന്നതും കരാറുകളിൽ ഏർപ്പെടുന്നതും. രാജ്യത്തിന്റെയും സുസ്ഥിരതയും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണന. അതിർത്തി കടന്നുവരുന്ന തീവ്രവാദത്തെ ചെറുക്കാൻ രാജ്യാന്തര സൈനിക തലത്തിലെ സഹകരണവും ഇന്ത്യക്കാവശ്യമാണ്. ഒപ്പം വ്യവസായ – വാണിജ്യ ഭൂപടത്തിൽ നമ്മുടെ രാജ്യത്തെ മുൻപന്തിയിലെത്തിക്കാനാണ് ശ്രമം. ഒപ്പം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും വഴിയൊരുക്കണം.
യാഥാർഥ്യം ഇതാണെന്നരിക്കെ കണ്ണടച്ച് ഇരുട്ടാക്കിയുളള അങ്ങയുടെ പ്രസ്താവനകൾക്ക് ചരിത്രത്തിന്റെ കുപ്പത്തൊട്ടിയിലാണ് സ്ഥാനമെന്നോർക്കണം. തിരിച്ചറിവുളള ജനം യാഥാർഥ്യം തിരിച്ചറിയുന്നുണ്ട്.
അങ്ങയുടെ ക്ഷേമത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ട് നിര്‍ത്തുന്നു
വിശ്വസ്തതയോടെ ,
വി. മുരളീധരൻ
https://www.facebook.com/VMBJP/posts/2755801551182523
Discussion about this post