വാഷിങ്ടണ്‍: താലിബാനുമായി സമാധാന കരാറില്‍ ഒപ്പിടാനൊരുങ്ങി അമേരിക്ക. അഫ്ഗാനിസ്ഥാനിൽ സൈന്യത്തെ വിന്യസിച്ച് 19 വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് നീക്കം. ഇന്ന് ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടക്കുന്ന യു.എസ് -താലിബാന് സമാധാന കരാര്‍ ചര്‍ച്ചയില്‍ ഇന്ത്യയും പങ്കെടുക്കും. ഖത്തര്‍ ഭരണകൂടമാണ് ഇന്ത്യയെ ക്ഷണിച്ചത്. കരാര്‍ ഒപ്പിടുന്നതില്‍ സാക്ഷിയാകാന്‍ ഇന്ത്യ അടക്കം 30 രാജ്യങ്ങള്‍ക്ക് ക്ഷണമുണ്ട്.
ഇന്ത്യ ആദ്യമായാണ് അമേരിക്ക- താലിബാന് ചര്‍ച്ചയില്‍ ഔദ്യോഗികമായി പങ്കെടുക്കുന്നത്. ഇന്ത്യന്‍ സ്ഥാനപതി പി.കുമാരനാണ് ചടങ്ങില്‍ പങ്കെടുക്കുക.
സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ആണ് അമേരിക്കയെ പ്രതിനിധീകരിച്ച് സമാധാന കരാറില്‍ ഒപ്പിടുകയെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്ന് യു.എസ് സൈനികരെ പൂര്‍ണ്ണമായും പിന്‍വലിക്കുന്നതിനുള്ള ആദ്യ പടിയാണിത്. തീവ്രവാദികളെ സഹായിക്കില്ലെന്ന് താലിബാന്റെ ഉറപ്പുമടക്കം കരാറിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. താലിബാനും അഫ്ഗാന് സര്‍ക്കാരും കരാറില്‍ പ്രതിജ്ഞാബദ്ധരായി മുന്നോട്ട് പോകുകയാണെങ്കില്‍ അഫ്ഗാനിലെ യുദ്ധം അവസാനിപ്പിച്ച് സൈന്യത്തെ അമേരിക്കയിലേക്ക് കൊണ്ടുവരാനുള്ള പാതയുണ്ടാക്കുമെന്ന് വൈറ്റ് ഹൗസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
കരാര്‍ ഒപ്പിട്ടതിന് ശേഷം യു.എസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പറും അഫ്ഗാനിസ്ഥാന് സര്‍ക്കാരും സംയുക്ത പ്രഖ്യാപനം നടത്തുമെന്നും ട്രംപ് അറിയിച്ചു. രാജ്യത്തിന്റെ സമാധാനത്തിനും പുതിയ ഭാവിക്കും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് ട്രംപ് അഫ്ഗാന് ജനതയോട് അഭ്യര്‍ത്ഥിച്ചു.
അഫ്ഗാനില്‍ 9/11 ഭീകരാക്രമണത്തിന് ശേഷമാണ് യു.എസ് സൈന്യത്തെ വിന്യസിച്ചത്. നിലവില്‍ 13,000 അമേരിക്കൻ സൈനികര്‍ ആണ് അഫ്ഗാനിസ്ഥാനില്‍ സേവനമനുഷ്ഠിക്കുന്നത്.
Discussion about this post