കോഴിക്കോട്: വീടു വിട്ടിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ അന്യായമായി തടങ്കലില്‍ വച്ചെന്ന മാതാപിതാക്കളുടെ പരാതിയില്‍ മദ്രസ അധ്യാപകന് അറസ്റ്റില്‍. വിദ്യാര്‍ത്ഥി ശാരീരിക പീഡനത്തിനിരയായിട്ടുണ്ടോയെന്ന സംശയത്തെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. മദ്രസ അധ്യാപകനായ സുലൈമാനാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച്ചയാണ് അമ്മയോട് പിണങ്ങി വിദ്യാര്‍ഥി വീടു വിട്ടിറങ്ങുന്നത്. പകല്‍ മുഴുവന്‍ നഗരത്തില്‍ കറങ്ങിയ ശേഷം രാത്രിയില്‍ പരിചയക്കാരനായ മദ്രസ അധ്യാപകന് താമസിക്കുന്ന കോഴിക്കോട്ടെ പള്ളിയില്‍ അഭയം തേടുകയായിരുന്നു. തുടർന്ന് താന്‍ ഇവിടെയുണ്ടെന്ന് മാതാപിതാക്കളെ അറിയിക്കണമെന്ന ആവശ്യപ്പെട്ടെങ്കിലും അധ്യാപകന് അതിന് തയാറായില്ലെന്നാണ് വിദ്യാർത്ഥി പറയുന്നത്.
വീട്ടിലറിയിക്കണമെന്നാവശ്യപ്പെട്ടതോടെ കുടിക്കാന്‍ വെള്ളം നല്കി ബോധം കെടുത്തിയെന്നും വിദ്യാർത്ഥി പൊലീസിന് മൊഴി നല്കി. അടുത്ത ദിവസം അധ്യാപകന് പുറത്തു പോയ സമയത്ത് ഇയാളുടെ ഫോണില്‍ നിന്നും വിളിച്ചാണ് മാതാപിതാക്കളെ വിദ്യാർത്ഥി വിവരമറിയിക്കുന്നത്. തുടര്‍ന്ന് മാതാപിതാക്കളെത്തി വിദ്യാർത്ഥിയെ രക്ഷിക്കുകയായിരുന്നു.
വിദ്യാർത്ഥിയെ കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കി രഹസ്യമൊഴിയെടുത്തു. ശാരീരിക പീഡനത്തിനിരയായിട്ടുണ്ടോയെന്ന സംശയത്തെ തുടര്‍ന്ന് വിദ്യാർത്ഥിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കി.
പരിശോധനഫലവും മജിസ്ട്രേറ്റിന്റെ മുന്നിലെ രഹസ്യമൊഴിയും ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
Discussion about this post