തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസിൽ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഈ സാഹചര്യത്തില്‍ വിഷയത്തെക്കുറിച്ച് കൂടുതല്‍ പരസ്യ പ്രതികരണത്തിനില്ലെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ഗവര്‍ണര്‍ പറഞ്ഞു.
പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ സംഭവത്തിലെ സൂത്രധാരനായ മഹേഷ് ഉള്‍പ്പടെ നാല് പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.
കേസിലെ രണ്ടാം പ്രതിയാണ് മഹേഷ് എന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. ഒന്നാം പ്രതി വിഷ്ണു, ആറും ഏഴും പ്രതികളായ നിധിന്, ഭാര്യ ഷിന്റു എന്നിവരും അറസ്റ്റിലായിരുന്നു.
അതേസമയം ഇതുവരെ കണ്ടെത്തിയത് 16 ലക്ഷത്തോളം രൂപയുടെ തട്ടിപ്പാണ്. ഒളിവില്‍ കഴിയുന്ന സി.പി.എം പ്രാദേശിക നേതാവ് എം.എം. അന്‍വറിന്റെ അയ്യനാട് സര്‍വിസ് സഹകരണ ബാങ്കിലെ അക്കൗണ്ടിലേക്കെത്തിയ 10.54 ലക്ഷം, കഴിഞ്ഞ ദിവസം അറസ്റ്റിലായ മറ്റൊരു സി.പി.എം നേതാവായ എന്‍.എന്‍. നിതിന്റെ ഭാര്യ ഷിന്റുവിന്റെ ദേന ബാങ്കിലെ അക്കൗണ്ടിലെത്തിയ രണ്ടര ലക്ഷം എന്നിവക്ക് പുറമേ മുഖ്യപ്രതി വിഷ്ണുപ്രസാദ് രണ്ടാം പ്രതി മഹേഷിന് നേരിട്ട് അയച്ച പണം ഉള്‍പ്പെടെയുള്ള കണക്കാണിതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുക ഇനിയും കൂടാനാണ് സാധ്യതയെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നിലവില്‍ ഏഴ് പേരെയാണ് ക്രൈംബ്രാഞ്ച് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. വിഷ്ണുവിനെയും മഹേഷിനെയും കൂടാതെ മൂന്നാം പ്രതിയായി അന്‍വറിനെയും നാലാം പ്രതിയായി അയ്യനാട് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗമായ ഇയാളുടെ ഭാര്യ ഖൗലത്തിനെയും പ്രതിചേര്‍ത്തതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
മഹേഷിന്റെ ഭാര്യ നീതു, നിതിന്‍, ഭാര്യ ഷിന്റു എന്നിവരാണ് മറ്റ് പ്രതികള്‍. അക്കൗണ്ടില്‍ പണമെത്തിയതാണ് ഖൗലത്തും നീതുവും ഷിന്റുവും പ്രതികളാകാന്‍ കാരണം. സി.പി.എം അംഗം കൂടിയായ ഖൗലത്തിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ക്കായി വിഷ്ണുവിനെയും മഹേഷിനെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. അന്വേഷണത്തിന്റെ ഭാഗമായി വ്യാഴാഴ്ചയും കലക്ടറേറ്റിലും ട്രഷറിയിലും പരിശോധന നടന്നു.
Discussion about this post