ഡൽഹി: 2021-ലെ പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുവാനും സര്‍ക്കാര്‍ രൂപീകരിക്കുവാനും പാര്‍ട്ടി പരമാവധി ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ കുറച്ചു നാളായി ഇതിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വെസ്റ്റ് ബംഗാളില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ വിജയം നേടാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി . ആഭ്യന്തര മന്ത്രിയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഇതിനുവേണ്ടി സമയം മാറ്റിവെച്ച് പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഒരു വര്‍ഷം കൊണ്ട് വിജയം നേടാനുള്ള തലത്തിലേക്ക് പാര്‍ട്ടി അവിടെ ശക്തിപ്പെടും. മമത ബാനര്‍ജി അധികാരത്തില്‍ നിന്ന് പുറത്തുപോവുകയും ബി.ജെ.പി ഗവണ്മെന്റ് രൂപീകരിക്കുകയും ചെയ്യും.’ – റാം മാധവ് വ്യക്തമാക്കി.
‘അടുത്തിടെ ദിബ്രുഗര്‍ഹില്‍ ഞങ്ങള്‍ വലിയൊരു റാലി നടത്തിയിരുന്നു. അസാമിലെ ജനങ്ങള്‍ ഞങ്ങളോട് പ്രതികരിച്ച രീതിയില്‍ നിന്നും അവര്‍ക്ക് സി.എ.എ സംബന്ധിച്ച സംശയങ്ങളൊന്നും ബാക്കിനില്ക്കുന്നില്ലെന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. രാജ്യത്തിനകത്തും പുറത്തും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തുകൊണ്ടിരിക്കുന്നത്.’ – രാം മാധവ് കൂട്ടിച്ചേർത്തു.
2021 ഏപ്രില്‍ അല്ലെങ്കില്‍ മെയ് മാസത്തിലാണ് പശ്ചിമ ബംഗാള്‍ നിയമസഭാ ഇലക്ഷന് നടക്കുക.
അതേസമയം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസാമിലും പാര്‍ട്ടി അധികാരത്തിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയും ബി.ജെ.പി നേതാവ് പങ്കുവെച്ചു. പാര്‍ട്ടിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബൃഹത്തായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച അസാമില്‍ ബി.ജെ.പി കൂട്ടുകക്ഷി ഭരണം തിരിച്ചുവരുമെന്നതില്‍ തനിക്ക് യാതൊരുവിധ സംശയവുമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post