ഡൽഹി: യെസ് ബാങ്ക് കേസുമായി ബന്ധപ്പെട്ട് പ്രിയങ്ക വധേരയേയും കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദിയോറയേയും ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 4000 കോടിയുടെ സാമ്പത്തിക ക്രമക്കേട് സംശയിക്കുന്ന യെസ് ബാങ്ക് കേസില്‍ അറസ്റ്റിലായ റാണ കപൂറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രിയങ്ക വധേരക്കെതിരെ ഇഡി നീങ്ങുന്നത് എന്നും സൂചനയുണ്ട്.
പ്രിയങ്ക വധേരയുടെ പക്കല്‍ നിന്നും രണ്ട് കോടി രൂപ കൊടുത്ത് രാജീവ് ഗാന്ധിയുടെ പെയിന്റിംഗ് റാണ കപൂര്‍ വാങ്ങിയിരുന്നു. ഇതാണ് പ്രിയങ്കയ്ക്ക് കുരുക്കായിരിക്കുന്നത്. പ്രശസ്ത ചിത്രകാരന് എംഎഫ് ഹുസൈന് വരച്ചതാണീ ചിത്രം.
മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവായ മിലിന്ദ് ദിയോറ വഴിയാണ് പ്രിയങ്ക വധേര ചിത്രം റാണ കപൂറിന് വില്‍ക്കുന്നത്. 2010 മെയ് ഒന്നിന് റാണ കപൂറിന് മിലിന്ദ് ദിയോറ പെയിന്റിംഗ് വാങ്ങണം എന്നാവശ്യപ്പെട്ട് കത്തെഴുതി. പെയിന്റിംഗ് വാങ്ങാന്‍ മിലിന്ദ് സമ്മര്‍ദ്ദം ചെലുത്തി എന്നാണ് ആരോപണം. തുടര്‍ന്ന് സ്വകാര്യ അക്കൗണ്ടിലെ പണമെടുത്ത് റാണ കപൂര്‍ പെയിന്റിംഗ് വാങ്ങി.
രണ്ട് കോടി രൂപയാണ് രാജീവ് ഗാന്ധിയുടെ പെയിന്റിംഗിന് വേണ്ടി ചെലവാക്കിയത്. ഈ പണം റാണ കപൂര്‍ യെസ് ബാങ്കില്‍ നിന്ന് കൈപ്പറ്റി എന്നാണ് റിപ്പോർട്ടുകള്‍. റാണ കപൂറില്‍ നിന്നും ലഭിച്ച പണം ഉപയോഗിച്ച് പ്രിയങ്ക വധേര ഷിംലയില്‍ ആഢംബര കോട്ടേജ് വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പണം റാണ കപൂര്‍ അഴിമതിയിലൂടെ ഉണ്ടാക്കിയതാണ് എന്ന് തെളിഞ്ഞാല്‍ പ്രിയങ്ക ഗാന്ധിക്ക് കെണിയാകും.
ആന്റി മണി ലോന്‍ട്രി നിയമപ്രകാരം അഴിമതിപ്പണം ഉപയോഗിച്ച് വാങ്ങിയതാണെങ്കില്‍ പ്രിയങ്ക വധേരയുടെ ഷിംലയിലെ കോട്ടേജ് ഇഡിക്ക് കണ്ട് കെട്ടാവുന്നതാണ്.
അതേസമയം രണ്ട് കോടി രൂപ പെയിന്റിംഗിന് ലഭിച്ച വിവരം പ്രിയങ്ക ആദായ നികുതി വകുപ്പിനെ അറിയിച്ചിട്ടുളളതാണെന്നും ഇടപാടില്‍ ക്രമക്കേട് ഇല്ലെന്നുമാണ് കോണ്‍ഗ്രസിന്റെ വാദം.
Discussion about this post