ഡല്‍ഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമേ സ്വിമ്മിങ് പൂളുകള്‍, മാളുകള്‍, എന്നിവയും അടച്ചിടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നത് കുറക്കണമെന്നും ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യം കമ്പനികള്‍ ഒരുക്കണമെന്നും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ നിര്‍ദേശിച്ചു.
മാര്‍ച്ച് 31 വരെ ഒരു മീറ്റര്‍ അകലത്തില്‍ നിന്നുവേണം ആളുകള്‍ തമ്മില്‍ ഇടപഴകാനെന്നും നിര്‍ദേശമുണ്ട്. യൂറോപ്പില്‍ നിന്ന് വരുന്ന യാത്രക്കാരെ കൊണ്ടുവരരുതെന്ന് വിമാനകമ്പനികള്‍ക്ക് നിര്‍ദേശം നല്കി. യൂറോപ്പിലേക്ക് യാത്രാ നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച മുതല്‍ നിരോധനം നിലവില്‍ വരും. ഗള്‍ഫില്‍ നിന്ന് വരുന്നവരെ മാറ്റിപ്പാര്‍പ്പിക്കണമെന്നും കേന്ദ്ര ഉത്തരവിൽ പറയുന്നു.
നാല് പുതിയ കേസുകള്‍ കൂടി തിങ്കളാഴ്ച രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒഡിഷ, ജമ്മു കശ്മീര്‍, ലഡാക്ക്, കേരളം എന്നിവിടങ്ങളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ 114 കേസുകള്‍ ആണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇനി വരുന്ന ഒരാഴ്ച നിര്‍ണായകമാണ്. അത് വിലയിരുത്തിക്കൊണ്ടാണ് മാര്‍ച്ച് 31 വരെ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാളുകളും ഉള്‍പ്പടെ അടച്ചിടാന്‍ ആണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം.
Discussion about this post