ഡല്‍ഹി: മനുഷ്യാവകാശ പ്രവര്ത്തകന് ഹര്‍ഷ് മന്ദറിനെ ആക്രമിക്കാന്‍ ശ്രമിച്ച ഷിയ നേതാവ് ബഹാദൂര്‍ അബ്ബാസ് നഖ്വിയെയും കൂട്ടാളിയെയും ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ഡല്‍ഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബില്‍ സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് അഫ്താബ് ആലത്തിന്റെ നേതൃത്വത്തില്‍ ഡല്‍ഹി വര്‍ഗീയ ആക്രമണത്തിന്മേലുള്ള ജനകീയ ട്രൈബ്യൂണല്‍ നടന്നുകൊണ്ടിരിക്കേയാണ് സംഭവം.
തിങ്കളാഴ്ച രാവിലെയാണ് ഡല്‍ഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബില്‍ ജസ്റ്റിസ് അഫ്താബ് ആലം, ഹര്‍ഷ് മന്ദര്‍, പമേല ഫിലിപ്പോസ്, ഡോ. സയ്യിദ ഹമീദ്, പ്രഫസര്‍ തനിക സര്‍ക്കാര്‍, പ്രഫസര്‍ അപൂര്‍വാനന്ദ് എന്നിവര്‍ ജൂറിമാരായ ട്രൈബ്യൂണല്‍ തെളിവെടുപ്പ് തുടങ്ങിയത്.
വൈകുന്നേരം അഞ്ചു മണിവരെ കലാപത്തിന് ഇരകളായവരുടെ സാക്ഷി മൊഴികള്‍ കേട്ട ശേഷം ജൂറിമാരുടെ നിരീക്ഷണങ്ങളും ശിപാര്‍ശകളും തയാറാക്കാനായി ഇരുന്നപ്പോഴാണ് ബഹാദൂര്‍ 15ഓളം പേരുമായി അവരെ വളഞ്ഞത്.
കലാപകേസുകളില്‍ ഇടപെട്ടും ഷാഹീന്‍ബാഗുമായി ബന്ധപ്പെട്ടും ഹര്‍ഷ് മന്ദര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും ശിവ് വിഹാറിലെ പല ആക്രമണങ്ങളും ട്രൈബ്യൂണല്‍ പരിഗണിച്ചിട്ടില്ലെന്നും പറഞ്ഞ ബഹാദൂറും സംഘവും കയ്യേറ്റത്തിന് ശ്രമിക്കുകയായിരുന്നു.
ഹര്‍ഷിനെ രക്ഷിക്കാന്‍ നോക്കിയ അപൂര്‍വാനന്ദിനെ ആക്രമിക്കാനും ശ്രമം നടന്നു. തുടർന്ന് സംഘാടകര്‍ അറിയിച്ചതനുസരിച്ചെത്തിയ പൊലീസ് ബഹാദൂറിനെയും മറ്റൊരാളെയും കസ്റ്റഡിയിലെടുത്തു.
Discussion about this post