ഇസ്ലാമബാദ്: ഒത്തുകളി ആരോപണം നേരിടുന്ന പാക് ക്രിക്കറ്റ് താരം ഉമര്‍ അക്മലിന് ആജീവനാന്ത വിലക്ക് രേനിടേണ്ടി വന്നേക്കുമെന്ന് റിപ്പോർട്ട്. 29 കാരനായ താരത്തെ പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ അഴിമതി വിരുദ്ധ യൂണിറ്റ് ഫെബ്രുവരി 20ന് തന്നെ സസ്പെന്‍ഡ് ചെയ്തിരുന്നു. അക്മല്‍ ചട്ടം ലംഘിച്ചെന്ന് ബോര്‍ഡ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഒത്തുകളി ഓഫര്‍ വന്നാല്‍ ടീം മാനേജരെ അറിയിച്ചിരിക്കണമെന്നാണ് ചട്ടം. ഒത്തുകളിക്കാനുള്ള വാഗ്ദാനം ലഭിച്ച വിവരം അധികാരികളെ അറിയിക്കാതിരുന്നതാണ് അക്മലിന് വിനയായത്.
കുറ്റം തെളിഞ്ഞാല്‍ ആറ് മാസം മുതല്‍ ആജീവനാന്ത വിലക്ക് വരെയാണ് ശിക്ഷ. ചുമത്തിയ കുറ്റങ്ങളില്‍ മാര്‍ച്ച് 31 വരെയാണ് അക്മലിന് മറുപടി നല്കാന് സമയം അനുവദിച്ചിരിക്കുന്നത്. അച്ചടക്ക ലംഘനത്തിന് 2014-ലില്‍ അറസ്റ്റിലായിട്ടുള്ള അക്മല്‍ 2017-ല്‍ കോച്ച് മിക്കി ആര്‍തറുമായി വഴക്കിട്ടതിന് മൂന്ന് മാസത്തെ വിലക്കും നേരിട്ടിട്ടുണ്ട്.
നാല് മാസം മുമ്പ് ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലാണ് അക്മല്‍ രാജ്യത്തിനായി അവസാനം ഗ്രൗണ്ടിലിറങ്ങിയത്.
Discussion about this post