ആഗോളവ്യാപകമായി കൊറോണ വൈറസ് എന്ന മഹാമാരിയെ ചെറുക്കാനുള്ള ഈ പോരാട്ടത്തില്‍ ഇന്ത്യക്ക് വിജയിക്കാനുള്ള ശേഷിയുണ്ടെന്ന ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച് ലോകാരോഗ്യ സംഘടന. വസൂരിക്കും പോളിയോക്കുമെതിരായ പോരാട്ടം വിജയകരമായി നടത്തിയ ഇന്ത്യക്ക് കൊറോണ വൈറസിനേയും തുരത്താനാകുമെന്ന് ലോകാരോഗ്യസംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കല്‍ ജെ റയാന് പറഞ്ഞു. വാര്‍ത്താസമ്മേളനത്തിനിടെയാണ് മൈക്കല്‍ ജെ റയാന്റെ പരാമര്‍ശം.
‘കൊറോണ വൈറസ് ബാധ പൊട്ടിപുറപ്പെട്ട പ്രദേശങ്ങളിലെല്ലാം ലാബുകളുടെ ആവശ്യം പ്രകടമായിരുന്നു. ഇന്ത്യ ജനസംഖ്യ ഏറെയുള്ള രാജ്യമാണ്. ജനസംഖ്യ ഏറെയുള്ള രാജ്യങ്ങള്‍ക്കായിരിക്കും കൊറോണ ഏറെ ഭീഷണി ഉയര്‍ത്തുക. മാത്രമല്ല പോളിയോയ്ക്കും വസൂരിക്കുമെതിരായ പോരാട്ടം മുന്നില്‍ നിന്നു നയിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇത്തരം സാഹചര്യങ്ങളെ നേരിടാനുള്ള ശേഷി ഇന്ത്യ തെളിയിച്ചിട്ടുണ്ട്’എന്ന് അദ്ദേഹം പറഞ്ഞു.
എളുപ്പവഴികളൊന്നും നമുക്ക് മുന്നിലില്ലെന്നും രോഗങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതില്‍ നേരത്തെയും ലോകത്തിന് മാതൃകയായിട്ടുള്ള ഇന്ത്യ ഇത്തവണയും അങ്ങനെ ചെയ്യുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കൊറോണ വൈറസ് ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം 16524 ആയി. 180-ല്‍പരം രാജ്യങ്ങളിളിലായി 379,080 ആളുകള്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. 102,423 ആളുകൾ രോഗമുക്തി നേടി. ഇന്ത്യയിൽ 10 പേരാണ് മരിച്ചത്.
Discussion about this post