മലപ്പുറം: ലോക്ഡൗൺ നിർദ്ദേശം ലംഘിച്ച് ഫുട്ബോള്‍ കളിച്ചതിന്റെ ദൃശ്യങ്ങൾ പകർത്തിയ ഗ്രാമപഞ്ചായത്ത് അംഗത്തെ പൊലിസുകാര്‍ മര്‍ദ്ദിച്ചതായി പരാതി. മലപ്പുറം തെന്നല ഗ്രാമപഞ്ചായത്ത് അംഗം മുഹമ്മദ് സുഫൈലിനെയാണ് പൊലീസുകാര്‍ മര്‍ദ്ദിച്ചത്. നിരോധാനാജ്ഞ ലംഘിച്ച് കോഴിച്ചെന എംഎസ്പി മൈതാനത്ത് പൊലീസുകാര്‍ ഫുട്ബോള്‍ കളിച്ചതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനാണ് മര്‍ദ്ദനം.
കൈയില്‍ നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങാന്‍ ശ്രമിച്ചതായും പഞ്ചായത്ത് മെമ്പര്‍ പറയുന്നു. ഇരുപത്തിയഞ്ചോളം വരുന്ന പൊലീസുകാരാണ് മൈതാനത്ത് ഫുട്ബോള്‍ കളിച്ചത്. ലോക്ക്ഡൗണ്‍ കാലത്ത് പൊലിസുകാര്‍ തന്നെ നിയമം ലംഘിക്കുന്നതാണ് സംഭവമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കണ്ണൂരില്‍ ലോക്ക് ഡൗണ്‍ ലംഘിച്ചവരെ ഏത്തമീടിച്ച എസ്പി യതീഷ് ചന്ദ്രയുടെ നടപടിക്കെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു. യതീഷ് ചന്ദ്രയോട് ഡിജിപി വിശദീകരണം തേടുകയും ചെയ്തിരുന്നു.
കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി ചിലരെ ഏത്തമിടുവിക്കുന്ന ദൃശ്യം കാണാനിടയായി. ഇത് സംബന്ധിച്ച് ഹോം സെക്രട്ടറി ഡിജിപിയുമായി ബന്ധപ്പെട്ട് ആവശ്യമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ഒരുതരത്തിലും ആവര്‍ത്തിക്കാന്‍ പാടില്ല. പൊതുവെ മികച്ച പ്രവര്‍ത്തനം നടത്തുന്ന പൊലീസന്റെ യശസ്സിനെയാണ് ഇത് പ്രതികൂലമായി ബാധിക്കുക. പല സ്ഥലങ്ങളിലും പ്രാഥമിക സൗകര്യം പോലുമില്ലാതെ ഡ്യൂട്ടി നിര്‍വഹിക്കുന്നവരാണ് പോലീസുകാര്‍. ഇതിന് നല്ല സ്വീകാര്യതയും ഉണ്ട്. അതിന് മങ്ങലേല്‍പ്പിക്കുന്ന സംഭവങ്ങള്‍ ഉണ്ടാകാന്‍ പാലില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. മുഖ്യമന്ത്രി വ്യക്തമാക്കി.
അച്ചടക്ക നടപടി സ്വീകരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യതീഷ് ചന്ദ്രയുടെ വിശദീകരണം ലഭിച്ചതിനു ശേഷമാകും തീരുമാനിക്കുക. ഇതാദ്യമായാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് പോലീസ് പരസ്യശിക്ഷ നടപ്പാക്കിയത്.
യതീഷ് ചന്ദ്രക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് കേസെടുക്കുകയും ചെയ്തു. സംസ്ഥാന പൊലീസ് മേധാവി നേരിട്ട് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവിൽ ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
Discussion about this post