മസ്കത്ത്: ഒമാനില്‍ പാകിസ്ഥാന് സ്വദേശി രണ്ട് ഇന്ത്യക്കാരെ വെട്ടിക്കൊലപ്പെടുത്തി. ഒമാന്‍ ബുറൈമിയിലാണ് സംഭവം. തൃശ്ശൂര്‍ സ്വദേശിയും തമിഴ്നാട് സ്വദേശിയുമാണ് കൊല്ലപ്പെട്ടത്. തൃശ്ശൂര്‍ പാവറട്ടി കാക്കശ്ശേരി സ്വദേശി രാജേഷ് കൊന്ദ്രപ്പശ്ശേരി (35) ആണ് മരിച്ച മലയാളി. തലയ്ക്കു മാരകമായ മുറിവേറ്റാണ് മരണ കാരണം.
വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് റിപ്പോര്‍ട്ട്. തലയുടെ വലതുഭാഗത്തും നെറ്റിയിലും കൈകളിലും നെഞ്ചിലും ആഴത്തിലുള്ള മുറിവുകളുണ്ട്. ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. രാജേഷ് സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു.
പരിക്കേറ്റ തമിഴ്നാട് സ്വദേശി ചികിത്സയിലിരിക്കേ മരണപ്പെടുകയായിരുന്നു. സഹപ്രവര്‍ത്തകനും ഇവര്‍ക്കൊപ്പം താമസിക്കുകയും ചെയ്തിരുന്ന പാകിസ്ഥാൻകാരനെ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു.
ഇരുവരുടേയും മൃതദേഹം ബുറൈമി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് റോയല്‍ ഒമാന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണ്. അതിന് സാധിക്കാതെ വന്നാല്‍ ഹൈന്ദവാചാര പ്രകാരം മസ്കത്തിലെ സൊഹാറില്‍ സംസ്കാര ചടങ്ങുകള്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
അല്‍ റാമോസ് അല്‍ അറേബ്യ കമ്ബനിയിലെ ഫയര്‍ സേഫ്റ്റി ഫോര്‍മാനായിരുന്നു രാജേഷ്. അമ്മ: ഗീത, ഭാര്യ: വിജിഷ, നാലുവയസുള്ള ധനു നിര്‍വേദ്, പത്തുമാസം പ്രായമുള്ള വിശ്രാലി എന്നിവരാണ് മക്കള്‍.
Discussion about this post