ഡല്‍ഹി: നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ച സംഭവത്തില്‍ പള്ളി അധികൃതര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്. മര്‍ക്കസ് നിസാമുദ്ദീന്‍ അധികാരികള്‍ നിരുത്തവാദിത്തപരമായാണ് പ്രവര്‍ത്തിച്ചത്. കെജ്രിവാള് വാര്‍ത്താസമ്മേളനത്തില്‍ ആണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
സമ്മേളനത്തില്‍ പങ്കെടുത്ത ഏഴുപേരാണ് കൊറോണ ലക്ഷണങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ചത്. 24 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.
ലോകത്താകമാനം ജനങ്ങള്‍ മരിച്ചുകൊണ്ടിരിക്കുകയാണ്. മക്കയും റോമും വരെ ഒഴിച്ചിട്ടിരിക്കുമ്പോഴാണ് ഇത്തരം ഗുരുതരമായ നിയമലംഘനം നടത്തിയിരിക്കുന്നത്. പള്ളി അധികാരികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കെജ്രിവാള് പറഞ്ഞു.
മാര്‍ച്ച് എട്ട് മുതല്‍ 10 വരെ നടന്ന സമ്മേളനത്തില്‍ 2000 ലധികം പേരാണ് പങ്കെടുത്തത്. ഇതില്‍ പങ്കെടുത്ത 400 ലധികം പേരെ കൊറോണ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നുള്ളവരാണ് സമ്മേളനത്തിലെത്തിയത്. ”എത്ര പേര്‍ക്ക് അസുഖം പടര്‍ന്നിട്ടുണ്ടെന്ന് ഊഹിക്കാന്‍ കഴിയുന്നില്ല. അത് ഭയപ്പെടുത്തുന്നു. എല്ലാ മതനേതാക്കളോടും അഭ്യര്‍ഥിക്കാനുള്ളത് ഇതാണ് -നിങ്ങളുടെ മതം എന്തുതന്നെയായാലും ജീവന് അതിനേക്കാള്‍ വിലപ്പെട്ടതാണ് എന്ന് മനസിലാക്കണം.” – കെജ്രിവാള് പറഞ്ഞു.
പള്ളിയില്‍ നിന്ന് 1, 548 പേരെ ഒഴിപ്പിച്ചു. 1,100 പേരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ക്വാറന്റീന് ചെയ്തിട്ടുണ്ട്. സമ്മേളനത്തില്‍ പങ്കെടുത്ത വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകളെ കണ്ടെത്തുന്നതിന് ശ്രമം നടക്കുന്നുണ്ടെന്നും കെജ്രിവാള് അറിയിച്ചു.
തബ്ലീഗ് സമ്മേളനത്തില്‍ മലയാളികളും പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം പത്തനംതിട്ടയില്‍ മരിച്ചയാളും ഇതില്‍ പങ്കെടുത്തിരുന്നു. പക്ഷെ, ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചിട്ടില്ല.
1,500 ഓളം പേരാണ് തമിഴ്നാട്ടില്‍ നിന്ന് പങ്കെടുത്തത്. സമ്മേളനത്തില്‍ പങ്കെടുത്ത 65കാരനായ മധുര സ്വദേശി കൊറോണ ബാധിച്ച് മരണമടഞ്ഞിരുന്നു. തമിഴ്നാട്ടിലെ ആദ്യ കൊറോണ മരണമാണിത്.
സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ച 30 ഓളം പേര് ഡല്‍ഹിയില്‍നിന്ന് മടങ്ങിയവരാണ്. മതസമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ റെയില്‍വേ ജീവനക്കാരനെ പരിശോധിച്ച മലയാളി റെയില്‍വേ വനിത ഡോക്ടര്‍ക്കും അവരുടെ പത്ത് മാസം പ്രായമായ കുഞ്ഞിനും ഉള്‍പ്പെടെ കുടുംബത്തിലെ നാലുപേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ആറുപേരാണ് തെലങ്കാനയില്‍ മരിച്ചത്.
അതേസമയം നിസാമുദ്ദീന്‍ പരിസരം ഇപ്പോള്‍ പൊലീസിന്റെ നിയന്ത്രണത്തിലാണുള്ളത്.
Discussion about this post