ബെയ്ജിംഗ്: കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിൽ ജനജീവിതം സാധാരണനിലയിലേക്ക്. കൊറോണ യൂറോപ്പില്‍ പ്രതിസന്ധി സൃഷ്ടിച്ചു കൊണ്ടിരിക്കുമ്പോള്‍ ചൈനയില്‍ രോഗമുക്തമാകുന്നതായാണ് റിപ്പോര്‍ട്ട്.
ചൊവ്വാഴ്ച ചൈനയില്‍ പുതിയ കൊറോണ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വൈറസ് ബാധിച്ചുള്ള മരണവും കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായിട്ടില്ല.
അതേസമയം വൈറസ് വ്യാപനത്തെ തുടര്‍ന്ന് നിശ്ചലമായ ചൈനയിലെ വ്യവസായ ശാലകള്‍ പ്രവര്‍ത്തനം പുന:രാരംഭിച്ചു. ചൈനയിലെ പ്രമുഖ ഫാക്ടറികളില്‍ 98 ശതമാനവും പ്രവര്‍ത്തിച്ചു തുടങ്ങിയെന്നും 90 ശതമാനത്തോളം തൊഴിലാളികള്‍ ജോലിക്ക് എത്തി തുടങ്ങിയതായും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാനിലെ 95 ശതമാനം കമ്പനികളുടെയും പ്രവര്‍ത്തനം തുടങ്ങിയെന്നും റിപ്പോര്‍ട്ട് ഉണ്ട്. മരുന്ന് നിര്‍മ്മാണ കമ്പനികള്‍ ഉത്പാദനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വൈറ്റമിനുകള്‍, ആന്റിബയോട്ടിക്കുകള്‍, ആന്റി പൈററ്റിക്ക്, ആന്റി അനാള്‍ജസിക് തുടങ്ങിയവയുടെ നിര്‍മ്മാണമാണ് വര്‍ദ്ധിപ്പിച്ചത്. കൂടാതെ ചൈനയിലെ ചെറുകിട, ഇടത്തരം വ്യവസായ ശാലകളില്‍ 75 ശതമാനവും പ്രവര്‍ത്തനം പുന:രാരംഭിച്ചിട്ടുണ്ട്.
അതേസമയം ചൈനയില്‍ 81,518 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. ഇതില്‍ 76,052 പേരും രോഗമുക്തരായി. ഇതുവരെ 3,305 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. 2,161 പേര് ഇപ്പോഴും ചികിത്സയിലുണ്ട്. ഇതില്‍ 528 പേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
Discussion about this post