മുംബൈ∙ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുയോഗങ്ങൾ ചേരുന്നതിനെതിരെ ബോധവൽകരണം നടത്തി പുലിവാല് പിടിച്ച് ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്ലെ. നിസാമുദ്ദീനിലെ മതസമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരം യോഗംചേരലുകൾക്കെതിരെ നിലപാടെടുത്ത ഭോഗ്ലെ, പിന്നീട് ‘നിസാമുദ്ദീൻ’ എന്ന വാക്ക് ട്വീറ്റിൽ നിന്ന് നീക്കിയതാണ് ഒരുവിഭാഗം ആരാധകരെ ഭോഗ് ലെക്കെതിരെ തിരിപ്പിച്ചത്.
‘അടുത്ത ഏതാനും ആഴ്ചത്തേയ്ക്ക് ഈ വലിയ സമൂഹവും അതിന്റെ ക്ഷേമവും മാത്രമാകട്ടെ നമ്മുടെ ലക്ഷ്യം. ഈ വൈറസ് എല്ലായിടത്തും വ്യാപിക്കുന്നതിൽ നിന്ന് തടയാനായാൽ, അതു നമ്മുടെ കരുത്തു കൂട്ടും. ഇനിയും കൂടുതൽ നിസാമുദ്ദീനുകൾ നമുക്കു താങ്ങാനാകില്ല’ – ഇതായിരുന്നു ഭോഗ്ലെയുടെ ആദ്യ ട്വീറ്റ്.
For the next few weeks, let us make our larger community and its welfare the only thing to adhere to. If we prevent this virus from multiplying, it will make us so much stronger. Please stay away from mass gatherings. We cannot afford them.
— Harsha Bhogle (@bhogleharsha) April 1, 2020
എന്നാൽ, പിന്നീട് ഭോഗ്ലെ അവസാന ഭാഗത്തു തിരുത്തൽ വരുത്തി. ‘കൂടുതൽ നിസാമുദ്ദീനുകൾ നമുക്കു താങ്ങാനാവില്ല’ എന്നതിനു പകരം, ‘പൊതുയോഗങ്ങളിൽനിന്ന് വിട്ടുനിൽക്കുക, അതു നമുക്കു തിരിച്ചടിയാകും’ എന്നാക്കി മാറ്റി.
ഇതോടെ, ആദ്യ ട്വീറ്റിന്റെ സ്ക്രീൻഷോട്ടുകൾ സഹിതം ഒട്ടേറെ ആരാധകരാണ് ഭോഗ്ലെയെ വിമർശിച്ച് രംഗത്തെത്തിയത്. വസ്തുത പറഞ്ഞതിന്റെ പേരിൽ ഭോഗ്ലെ ആരെയാണ് ഭയക്കുന്നതെന്നായിരുന്നു ഇവരുടെ ചോദ്യം. ക്യത്യമായ നിലപാടെടുക്കാൻ ഭയപ്പെടുന്നുവെന്നടക്കം നിരവധി വിമർശനങ്ങളാണ് ട്വിറ്ററിൽ ഭോഗ്ലെക്കെതിരെ ആരാധകർ നടത്തിയത്.
‘ഭോഗ്ലെയെ സമ്മതിക്കണം, നട്ടെല്ലില്ലാതെ അദ്ദേഹം ഇത്രയധികം സഞ്ചരിച്ച് കമന്ററി പറയുന്നുണ്ടല്ലോ’ എന്ന് ട്വിറ്ററിലൂടെ ഒരു ആരാധകൻ പരിഹസിച്ചു.
തുടർന്ന് ട്വീറ്റ് എഡിറ്റ് ചെയ്യാനിടയായ സാഹചര്യം വിശദീകരിച്ച് ഭോഗ്ലെ രംഗത്തെത്തി.
‘എന്റെ ട്വീറ്റ് ഒരു പ്രത്യേക സംഭവത്തിലേക്ക് വിരൽചൂണ്ടുന്ന സാഹചര്യം വളരെയധികം ആകുലപ്പെടുത്തി. ഇനിയും വലിയ പൊതുയോഗങ്ങൾ താങ്ങാൻ നമുക്കാകില്ല എന്ന് ചൂണ്ടിക്കാട്ടുക മാത്രമായിരുന്നു എന്റെ ഉദ്ദേശ്യം’ – എന്നായിരുന്നു ഭോഗ്ലെയുടെ വിശദീകരണം.
My tweet was leading to finger-pointing which dismays me. My intention was to highlight the fact that we cannot afford more mass gatherings.
— Harsha Bhogle (@bhogleharsha) April 1, 2020
അതേസമയം നിസാമുദ്ദീനിൽ വിദേശികൾ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് നൂറുകണക്കിന് ആളുകൾ ഒത്തുചേർന്ന മതചടങ്ങിൽ പങ്കെടുത്ത ചിലർക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് രാജ്യം അതീവ ജാഗ്രതയിലാണ്.
Discussion about this post