മസ്കത്ത്: കേന്ദ്ര വിദേശകാര്യ സഹമന്ത്രി മുരളീധരന്റെ ഇടപെടലിൽ ബുറൈമിയില്‍ പാകിസ്ഥാൻകാരന്റെ വെട്ടേറ്റ് മരിച്ച തൃശൂര്‍ സ്വദേശിയുടെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും. തൃശൂര്‍ പാവറട്ടി കാക്കശ്ശേരി സ്വദേശി രാജേഷ് കൊന്ദ്രപ്പശ്ശേരിയുടെ (35) മൃതദേഹം ദോഹയില്‍ നിന്നുള്ള കാര്‍ഗോ വിമാനത്തില്‍ രാവിലെ 11.30ന് ബംഗളൂരുവില്‍ എത്തിക്കും. അവിടെ നിന്ന് റോഡുമാര്‍ഗമാണ് തൃശൂരില്‍ എത്തിക്കുക. മസ്കത്തില് നിന്ന് ബുധനാഴ്ച വൈകീട്ടുള്ള കാര്‍ഗോ വിമാനത്തിലാണ് മൃതദേഹം ദോഹയില്‍ എത്തിച്ചത്.
ബുറൈമി സാറായിലെ കമ്പനി താമസസ്ഥലത്ത് മാര്‍ച്ച് 28നാണ് സംഭവം നടന്നത്. രാജേഷിന് ഒപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിക്ക് വെട്ടേറ്റ് ഗുരുതര പരിക്കേറ്റിരുന്നു. പാകിസ്ഥാന് സ്വദേശിയും തമിഴ്നാട്ടുകാരനും തമ്മിലുള്ള വാക്തര്ക്കത്തിനിടയില് രാജേഷ് മധ്യസ്ഥതക്ക് ശ്രമിച്ചതാണ്. തലക്കേറ്റ മാരകമായ വെട്ടാണ് രാജേഷിന്റെ മരണകാരണമായത്. ബുറൈമിയിലെ ഫയര്‍ ആന്‍ഡ് സേഫ്ടി കമ്പനിയിലെ ജീവനക്കാരായിരുന്നു ഇവര്‍.
വിമാനക്കമ്പനികള്‍ സര്‍വിസ് നിര്‍ത്തിവച്ചതിനാല്‍ മൃതദേഹം ഒമാനില്‍ സംസ്കരിക്കേണ്ടി വരുമെന്നായിരുന്നു കരുതിയിരുന്നത്.
എന്നാല്‍, പരേതന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരം കേന്ദ്ര വിദേശകാര്യ സഹമന്ത്രി മുരളീധരനുമായി ബന്ധപ്പെടുകയും തുടര്‍ന്ന് എംബസി ഉദ്യോഗസ്ഥരുടെയും മറ്റും സമയോചിത ഇടപെടല്‍ മൂലം മൃതദേഹം നാട്ടിലയക്കാന്‍ സാധിക്കുകയുമായിരുന്നെന്ന് ഒമാനിലെ സാമൂഹികപ്രവര്‍ത്തകനായ നന്ദേഷ് പിള്ള പറഞ്ഞു.
Discussion about this post