കറാച്ചി: ലോകത്താകമാനം കൊറോണ മഹാമാരി പടരുമ്പോഴും പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്ക് വിവേചനം. രാജ്യത്തെ മതന്യൂനപക്ഷങ്ങൾക്കു ഭക്ഷണം നിഷേധിക്കുന്നവെന്നാണ് ആരോപണം. ഭക്ഷണം ഭൂരിപക്ഷ മതവിഭാഗത്തിന് നൽകാനെന്നാണു പാക്കിസ്ഥാന്റെ ന്യായമെന്ന് റിപ്പോർട്ട്.
ലോക്ഡൗൺ സമയത്ത് യാതൊരു വിധ സഹായവും ലഭിക്കുന്നില്ല. ന്യൂനപക്ഷ സമുദായമാണെന്ന കാരണത്താൽ റേഷൻ പോലും നിഷേധിക്കപ്പെടുന്നുവെന്നാണ് ന്യൂനപക്ഷ വിഭാഗത്തിൽപെട്ട ആളുകൾ പറയുന്നത്.
കൊറോണ വ്യാപനം മൂലം കടകളെല്ലാം അടച്ചതിനെ തുടർന്ന് ന്യൂനപക്ഷ നിരവധി ആളുകളാണ് കറാച്ചിയിലെ റഹ്രി ഗോത്തിൽ ഭക്ഷണത്തിനും മറ്റ് അവശ്യസാധനങ്ങൾക്കുമായി ഒത്തുകൂടുന്നത്. എന്നാൽ റേഷൻ സാധനങ്ങൾ ഭൂരിപക്ഷ വിഭാഗങ്ങൾക്കു മാത്രമേ നൽകുകയുള്ളൂവെന്നാണ് അധികൃതരുടെ ഭാഷ്യം.
പാക് ജനസംഖ്യയിൽ നാല് ശതമാനം മാത്രമാണ് ന്യൂനപക്ഷ സമുദായങ്ങൾ. നിരന്തരമായി വിവേചനം അനുഭവിക്കുന്ന ഈ വിഭാഗം ഒരു മഹാമാരി പടർന്നു പിടിച്ചപ്പോഴും അതിൽ നിന്നു മോചിതരായിട്ടില്ലെന്നു മാത്രമല്ല രോഗവ്യാപനത്തിൽ ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നുവെന്നാണു റിപ്പോർട്ട്.
‘ഞങ്ങളോട് ഇത്തരത്തിൽ എന്തിനാണ് വിവേചനം കാണിക്കുന്നത്? രോഗം എല്ലാവരെയും ബാധിക്കുകയാണ്. എന്തുകൊണ്ടാണ് ആരും ഞങ്ങളോടു സഹകരിക്കാത്തത്. ലോക്ഡൗൺ തുടങ്ങയിട്ട് ഇതു രണ്ട് ആഴ്ചയാകുന്നു. ഞങ്ങൾക്ക് വീടുകളിൽ ഭക്ഷണം ഇല്ല. വോട്ടു ചോദിക്കാൻ മാത്രമാണ് അധികാരികൾ വീട്ടിലേക്കു വരുന്നത്. ഭക്ഷണം കഴിക്കാനുള്ള പണം പോലുമില്ല. ലോക്ഡൗൺ കാരണം ഞങ്ങളുടെ നിത്യവൃത്തിയും പ്രശ്നത്തിലാണ്. ഞങ്ങളുടെ പ്രശ്നത്തെ കുറിച്ച് ആരും ചോദിക്കുന്നു പോലുമില്ല.–ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവർ പറയുന്നു.
ജില്ലാ ഭരണകൂടവുമായി സഹകരിച്ച് തദ്ദേശീയ സർക്കാരുകളാണു പാക്കിസ്ഥാനിൽ ഭക്ഷണം വിതരണം ചെയ്യുന്നത്. എന്നാൽ ലിയാറി, കറാച്ചി, സിന്ധ് തുടങ്ങിയ മേഖലകളിലെ ന്യൂനപക്ഷ സമുദായങ്ങൾക്കു സർക്കാർ വിതരണം ചെയ്യുന്ന ഭക്ഷണവും റേഷനും ലഭിക്കുന്നില്ല.
വൻ പ്രതിസന്ധിയിലൂടെയാണ് രാജ്യത്തെ ന്യൂനപക്ഷങ്ങൾ കടന്നുപോകുന്നത്. ഭക്ഷണ പ്രതിസന്ധി പരിഹരിക്കാൻ ഇന്ത്യൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അമ്ജദ് അയുബ് മിശ്ര എന്ന രാഷ്ട്രീയ പ്രവർത്തകൻ കേന്ദ്രത്തെ സമീപിച്ചിരുന്നു. രാജാസ്ഥാൻ വഴി സിന്ധ് മേഖലയിലേക്കു ഭക്ഷണം എത്തിക്കണമെന്നായിരുന്നു ഇദ്ദേഹത്തിൻരെ അഭ്യർഥന.
Discussion about this post