തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21 പേർക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കാസർഗോഡിൽ 8 പേർക്കും ഇടുക്കിയിൽ 5 പേർക്കും കൊല്ലത്ത് 2 പേർക്കും തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കും ആണ് കൊറോണ സ്ഥിരീകരിച്ചത്. വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
കൊല്ലത്ത് 27 വയസ്സുള്ള ഗർഭിണിക്കും കൊറോണ സ്ഥിരീകരിച്ചു. തബ്ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്ത രണ്ടുപേര്‍ക്കും സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 145 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1,65934 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1,65,291 പേര് വീടുകളിലാണ്. 643പേര് ആശുപത്രികളിലാണ്. 8456 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. സമ്പർക്കത്തിലൂടെ 76 പേർക്ക് കൊറോണ സ്ഥിരീകരിച്ചു.
ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 256 ആയി. ഇതില്‍ 200 പേര് വിദേശത്തു നിന്നും വന്നവരാണ്.
ഏഴ് ജില്ലകൾ തീവ്രബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. പത്തനംതിട്ട, മലപ്പുറം, തിരുവനന്തപുരം, കാസർഗോഡ്, കണ്ണൂർ, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളാണ് തീവ്രബാധിത ജില്ലകൾ.
റാപ്പിഡ് ടെസ്റ്റിനായി കേന്ദ്രസഹായം തേടി. വായ്പാ പരിധി ഉയർത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ചരക്ക് നീക്കം തടസ്സപ്പെടുത്തരുത്.
പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
താൽക്കാലിക ആശുപത്രികൾ തയ്യാറാക്കും. ഹോംസ്റ്റേകളും ഹോട്ടലുകളും സർക്കാർ ഏറ്റെടുക്കും. ഒരു ലക്ഷം ഐസൊലേഷൻ കിടക്കകൾ തയ്യാറാക്കും.
പോത്തൻകോട് ശക്തമായ നിരീക്ഷണം തുടരും.
ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്ന ഘട്ടത്തില്‍ അതിഥി തൊഴിലാളികള്‍ക്ക് നാട്ടില്‍ പോകാന്‍ യാത്രാ സൗകര്യം ഒരുക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
Discussion about this post