ഗോരഖ്പൂര്‍: ദളിത് സമുദായത്തില്‍ പെട്ട സ്ത്രീ പാചകം ചെയ്ത ഭക്ഷണം നിഷേധിച്ച യുപി സ്വദേശിക്കെതിരെ കേസെടുത്ത് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഉത്തര്‍ പ്രദേശിലെ ഖുശിനഗറില്‍ ജില്ലയിലെ ക്വാറന്റൈന് കേന്ദ്രത്തിലാണ് സംഭവം.
ഭുജൗലി ഖുര്‍ദ് ഗ്രാമത്തില്‍ നിന്നുള്ള സെറാജ് അഹമ്മദ് എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. ഇയാളെക്കൂടാതെ നാലുപേര്‍ കൂടി കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഡൽഹിയില്‍ നിന്നും മാര്‍ച്ച് 29നാണ് ഇയാള്‍ തിരികെ എത്തിയത്. ക്വാറന്റൈനില്‍ കഴിയുകയായിരുന്നു ഇയാള്‍. പാചകക്കാരന് വരാതിരുന്നതിനെ തുടര്‍ന്ന് ദളിത് വിഭാഗത്തില്‍ പെട്ട ലീലാവതി ദേവി എന്ന സ്ത്രീയാണ് ഭക്ഷണം പാകം ചെയ്തത്. ഇവര്‍ പാകം ചെയ്ത ഭക്ഷണം കഴിക്കാന്‍ തയ്യാറല്ലെന്നായിരുന്നു സെറാജ് അഹമ്മദിന്റെ നിലപാട്. ഇതിനെ തുടര്‍ന്ന് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ദേശ്ദീപക് സിംഗ്, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ രമാകാന്ത് എന്നിവരെ ലീലാവതി സംഭവത്തെക്കുറിച്ച് അറിയിക്കുകയും പോലീസില്‍ പരാതിപ്പെടുകയും ചെയ്തു, പിന്നാക്ക വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമപ്രകാരം അഹമ്മദിനെതിരെ കേസെടുത്തതായി ഖദ്ദ പൊലീസ് അറിയിച്ചു.
ബിജെപി എംഎല്‍എ വിജയ് ദുബൈ ലീലാവതി ദേവിയുടെ വീട്ടിലെത്തുകയും കഴിക്കാന്‍ ഭക്ഷണം ആവശ്യപ്പെടുകയും ചെയ്തു. തൊട്ടുകൂടായ്മ ഒരു സാമൂഹിക തിന്മയാണെന്നും അത് യാതൊരു വിധത്തിലും അനുവദിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post