ബംഗളുരു: കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ രാജ്യത്താകമാനം ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കെ മകന് നിഖില്‍ കുമാരസ്വാമിയുടെ വിവാഹം മാറ്റിവെക്കാതെ മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വമി. കൊറോണ വ്യാപനം തടയുന്നതിനായി കടുത്ത നിയന്ത്രണങ്ങളും അടച്ചുപൂട്ടലുകളും രാജ്യത്ത് പുരോഗമിക്കുമ്പോഴാണ് കർണാടക മുന്‍ മുഖ്യമന്ത്രിയായിരുന്ന കുമാരസ്വമിയുടെ നിരുത്തരവാദിത്തപരമായ പെരുമാറ്റം. ഏപ്രില്‍ 17നാണ് മകന്റെ വിവാഹം.
നേരത്തെ വിവാഹചടങ്ങിന്റെ വേദിയായി തീരുമാനിച്ചത് ബംഗളൂരിലായിരുന്നുവെങ്കിലും കൊറോണ വ്യാപന പശ്ചാത്തലത്തില്‍ നീട്ടിയ ലോക്ക്ഡൗണിനെ തുടര്‍ന്ന് രാമനഗരത്തില്‍ വെച്ചാണ് വിവാഹച്ചടങ്ങുകള്‍. വിവാഹത്തില്‍ അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുകയുള്ളുവെന്നാണ് കുമാരസ്വാമി പറയുന്നത്.
കര്‍ണാടകയില്‍ ഇതുവരെ 260 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചത്. വൈറസ് വ്യാപനം തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സാധ്യമായ നടപടികളെല്ലാം തുടരുകയാണ്. അതിനിടെ ഈ സമയത്ത് വിവാഹം നടത്തുന്നത് മാറ്റിവെക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.
എന്നാല്‍ വിവാഹചടങ്ങുകള്‍ നടക്കുന്ന സ്ഥലം ഗ്രീന്‍ സോണില്‍ വരുന്നതാണെന്നാണ് ജനതാദള്‍ നേതാക്കള്‍ പറയുന്നത്. വിവാഹസല്‍ക്കാരം പിന്നീട് നടത്താനാണ് പരിപാടി. മുന്‍മന്ത്രി എം കൃഷ്ണപ്പയുടെ സഹോദരന്റെ മകള്‍ രേവതി ആണ് വധു.
Discussion about this post