ഡല്‍ഹി: കൊറോണ വൈറസ് ബാധിതരെ ട്രാക്ക് ചെയ്യുന്നതിനായി കേന്ദ്രസര്‍ക്കാര്‍ വികസിപ്പിച്ചെടുത്ത മൊബൈല്‍ ആപ്ലിക്കേഷന്‍ ആരോഗ്യസേതു ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണം അഞ്ച് കോടി കടന്നു. 13 ദിവസത്തിനുള്ളില്‍ അഞ്ച് കോടിയിലധികം പേര് ഡൗണ്‍ലോഡ് ചെയ്തതോടെ ഏറ്റവും വേഗത്തില്‍ ഏറ്റവുമധികം പേരിലേക്കെത്തുന്ന ആപ്പായി ആരോഗ്യസേതുവെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് ബുധനാഴ്ച ട്വിറ്ററിലൂടെ അറിയിച്ചു.
‘അഞ്ച് കോടി ജനങ്ങളിലേക്ക് ടെലിഫോണ്‍ എത്തിച്ചേരാന്‍ 75 കൊല്ലവും റേഡിയോ എത്താന്‍ 38 കൊല്ലവും ടെലിവിഷന്‍ എത്താന്‍ 13 കൊല്ലവും ഇന്റര്‍നെറ്റ് എത്താൻ 4 കൊല്ലവും ഫേസ്ബുക്ക് 19 മാസവും പോക്കെമോന് ഗോ എത്തിയത് 19 ദിവസവുമാണെടുത്തത്. കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനത്തിനായി ഇന്ത്യ വികസിപ്പിച്ചെടുത്ത ആപ്പ് കേവലം 13 ദിവസം കൊണ്ട് 5 കോടിയിലധികം പേര് ഡൗണ്‍ലോഡ് ചെയ്ത് ലോകത്തില്‍ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവുമധികം പേരിലെത്തുന്ന ആപ്പായി മാറി’. അമിതാഭ് കാന്ത് ട്വിറ്ററിൽ കുറിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് നിയമിച്ച കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ നീതി ആയോഗും ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി വകുപ്പും സംയുക്തമായാണ് ആപ്പ് വികസിപ്പിച്ചെടുത്തത്. ഏപ്രില്‍ 14 ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി ആരോഗ്യസേതു ആപ്പ് എല്ലാവരും ഡൗണ്‍ലോഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ടെക് മഹീന്ദ്രയും മഹീന്ദ്രഗ്രൂപ്പും ആപ്പിനെ കൂടുതല്‍ വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
കൊറോണ ബോധവത്ക്കരണത്തിനും രോഗലക്ഷണങ്ങള്‍ വ്യക്തികള്‍ക്ക് സ്വയം തിരിച്ചറിയാനും ലക്ഷ്യമിട്ടാണ് ആരോഗ്യസേതു വികസിപ്പിച്ചെടുത്തത്.
11 ഭാഷകളില്‍ ഉള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ലഭ്യമാണ്. ഉപയോക്താവിന്റെ സ്വകാര്യത ആപ്പ് വഴി ഹനിക്കില്ല എന്ന് കേന്ദ്രസര്‍ക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്.
Discussion about this post