ലഖ്നൗ: ലോക്ക് ഡൗണില്‍ വലയുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ കീഴില്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൊറോണ മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും സംസ്ഥാനത്തെ കുടിയേറ്റ തൊഴിലാളികളായ യുവാക്കള്‍ക്ക് എം.ജി.എന്‍.ആര്.ജി.എസിലൂടെ തൊഴില്‍ നല്‍കുമെന്നും റൂറല്‍ ഡവലപ്മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് സിംഗ് പറഞ്ഞു. ഉടന്‍തന്നെ യുവാക്കള്‍ക്ക് തൊഴില്‍ കാര്‍ഡ് ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഒരു കുടുംബത്തിന്റെ തൊഴില്‍ കാര്‍ഡില്‍ ചേര്‍ക്കാതെ പോയവരുടെ പേരും കൂട്ടിച്ചേര്‍ക്കും. കേന്ദ്ര നിര്‍ദേശങ്ങളനുസരിച്ച് പ്രവര്‍ത്തിക്കും. പ്രദേശത്തെ കണ്ടെയ്ന്മെന്റ് ഏരിയക്ക് പുറത്തുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നോക്കുക. ഏപ്രില്‍ 20ന്ശേഷം വേണ്ട നിര്‍ദേശങ്ങള്‍ കെെക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി
ലോക്ക് ഡൗണ്‍ കാരണം ഗ്രാമ മേഖലയിലടക്കം തൊഴിലില്ലായ്മയും സാമ്ബത്തിക വ്യവസ്ഥയെയും ബാധിച്ചു. ഇത് സാമൂഹിക സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കും. ഒറിജിനല്‍ തൊഴില്‍ക്കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് പുതിയ തൊഴില്‍കാര്‍ഡ് നല്‍കുമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂട്ടിച്ചേർത്തു.
മുസഹാര്‍, വന്താംഗിയ തുടങ്ങിയ ഗോത്ര സമുദായങ്ങള്‍ക്കും,വിധവകള്‍ക്കും ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കും തൊഴില്‍ കാര്‍ഡ് ലഭ്യമാക്കും. എം.ജി.എന്‍.ആര്.ജി.എസിനു കീഴിലുള്ള തൊഴില്‍ വേതനം 182ല്‍ നിന്ന് 201ആയി കേന്ദ്രം അടുത്തിടെയാണ് ഉയര്‍ത്തിയത്. തൊഴിലുറപ്പു പദ്ധതിക്കു കീഴിലെ നിര്‍മാണ തൊഴിലിടങ്ങളില്‍ നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കുമെന്നും മനോജ സിംഗ് വ്യക്തമാക്കി.
ലോക്ക് ഡൗണില്‍ ദുരിതത്തിലായ ഗ്രാമങ്ങളില്‍ ജലസേചനത്തിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന നല്‍കും. ഉത്തര്‍പ്രദേശിലെ 39 ജില്ലകളിലൂടെ ഒഴുകുന്ന നദികളായ മനോരമ, പാണ്ഡു, വരുണ, സായ്, മോര്‍വ, മന്ദാകിനിതംസകര്ണാവതി, കിഴക്ക് കാളി തുടങ്ങിയ 16 നദികളുടെ പുനരുജ്ജീവനത്തിനായി പദ്ധതികള്‍ ഏറ്റെടുക്കും. ഗ്രാമ പഞ്ചായത്ത് തലത്തിലൂടെയാണ് നടപ്പാക്കുക. പ്രധാന്‍മന്ത്രി ആവാസ് യോജന, മുഖ്യമന്ത്രി ആവാസ് യോജന, എന്നീ പദ്ധതികളിലൂടെ കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി വ്യക്തമാക്കുന്നു.
Discussion about this post