തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ നേരിയ ഇളവ് അനുവദിച്ചതോടെ ഹോട്ട് സ്പോട്ടുകളിലുള്‍പ്പെടെ ആളുകള്‍ കൂട്ടത്തോടെ റോഡിലിറങ്ങിയ സാഹചര്യം കണക്കിലെടുത്ത് പൊലീസും ആരോഗ്യവകുപ്പും ഇന്ന് വീണ്ടും നടപടികള്‍ കടുപ്പിച്ചു. സംസ്ഥാനത്ത് ഇന്നലെ ഏറ്റവുമധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കണ്ണൂരില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ജനം വീടിന് പുറത്തിറങ്ങാത്ത വിധം സുരക്ഷ ശക്തമാക്കി.
കാസര്‍ഗോഡും അയല്‍ജില്ലകളായ കോഴിക്കോടും മലപ്പുറവുമെല്ലാം ഇപ്പോഴും റെഡ് സോണിലാണ്. ഇവിടങ്ങളിലെല്ലാം ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ തുടരുകയാണ്. സംസ്ഥാന അതിര്‍ത്തികളായ വയനാട്, പാലക്കാട് ജില്ലകളിലും പൊലീസ് ആരോഗ്യ വകുപ്പ് ജീവനക്കാരുടെ പരിശോധനകള്‍ ശക്തമാണ്. അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് ഒരാളെയും ഇവിടേക്ക് കടന്നുവരാന്‍ അനുവദിക്കുന്നില്ല.
ലോക്ക് ഡൗണ്‍ ഇളവ് കണക്കാക്കി വയനാട്ടില്‍ ഇന്നലെ വ്യാപകമായി തുറന്ന കടകളില്‍ പലതും പൊലീസ് ഇടപെട്ട് അടപ്പിച്ചു. പാലക്കാട് ടൗണിനെ ഹോട്ട് സ്പോട്ടാക്കി ഇന്നലെ പ്രഖ്യാപിച്ചിരുന്നതിന് ഇന്ന് മാറ്റം വരുത്തിയെങ്കിലും അനാവശ്യമായ യാത്രകളും കൂട്ടം ചേരലും ഒഴിവാക്കാന്‍ പരിശോധനകള്‍ കടുപ്പിച്ചിട്ടുണ്ട്.
ഗ്രീന്‍ സോണായി പ്രഖ്യാപിച്ചിരുന്ന കോട്ടയം, ഇടുക്കി ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ വരുത്തിയ ഇളവുകള്‍ പലതും ഒഴിവാക്കി ജില്ലാ ഭരണകൂടങ്ങള്‍ നടപടികള്‍ കര്‍ശനമാക്കി. കൊവിഡ് ബാധിതമേഖലയായ തമിഴ്നാട്ടിലെ തേനിയില്‍ നിന്നും മറ്റും ആളുകള്‍ കേരളത്തിലേക്ക് കടക്കാതിരിക്കാന്‍ ഇടുക്കിയിലെ ചെക്ക് പോസ്റ്റിലും വനമേഖലയിലൂടെയുള്ള ഊടുവഴികളിലുമെല്ലാം പൊലീസിന്റെ കര്‍ശന പരിശോധന നടന്നുവരികയാണ്.
കൊറോണ രോഗ മുക്തമായ ആലപ്പുഴ ജില്ലയില്‍ ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ മാറ്റം വരുത്തിയതിനൊപ്പം ജില്ലാ ഭരണകൂടവും പൊലീസും പരിശോധനകള്‍ കര്‍ശനമാക്കി. കൊറോണ ബാധയില്ലാത്ത ചെങ്ങന്നൂരിനെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച തീരുമാനം റദ്ദാക്കി.
കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ 24ന് ശേഷമേ ഇളവുകള്‍ സംബന്ധിച്ച് വ്യക്തത വരൂ എന്നതിനാല്‍ ഇവിടങ്ങളില്‍ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങളില്‍ അയവില്ല. ലോക്ക് ഡൗണ്‍ നടപടികളില്‍ അയവ് വന്നെങ്കിലും രോഗഭീതി ഭയന്ന് തിരുവനന്തപുരം ജില്ലയില്‍ നടപടികള്‍ പൊലീസ് ഇന്ന് കടുപ്പിച്ചു. സംസ്ഥാന – ജില്ലാ അതിര്‍ത്തികളിലുള്‍പ്പെടെ കര്‍ശനമായ പരിശോധനയാണ് നടന്നുവരുന്നത്. തിരുവനന്തപുരം നഗരത്തെയും വര്‍ക്കല മുന്‍സിപ്പാലിറ്റിയേയും ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചതിന്റെ ആശങ്കകള്‍ തുടരുന്നതിനിടെ ജില്ലയിലെ മറ്റ് സ്ഥലങ്ങളില്‍ കാര്‍ഷിക, നിര്മ്മാണമേഖലകളുള്പ്പെടെ തൊഴിലിടങ്ങള്‍ പലതും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
Discussion about this post