ഡല്‍ഹി: കൊറോണ വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഒരു മാസം തികയുന്നതോടെ ഡല്‍ഹിയിലെ വായു ക്ലീനായതായി റിപ്പോർട്ട്. ജനങ്ങളും വാഹനങ്ങളും പുറത്തിറങ്ങാതായതോടെ ഉത്തരേന്ത്യയിലാകെ വായു മലിനീകരണ തോത് കുറഞ്ഞു. നാസയാണ് ഇക്കാര്യം കണ്ടെത്തിയത്. സാറ്റലൈറ്റ് സെന്‍സര്‍ വഴി നടത്തിയ നിരീക്ഷണത്തിലാണ് കണ്ടെത്തല്‍. 20 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് മലിനീകരണ തോത് എത്തിയത്.
പലയിടത്തും അന്തരീക്ഷ ഘടനയില്‍ മാറ്റങ്ങള്‍ കാണുന്നുണ്ടെന്ന് നാസയുടെ മാര്‍ഷല്‍ സ്പേസ് സെന്ററിലെ യൂണിവേഴ്സിറ്റീസ് റിസര്‍ച്ച് അസോസിയേഷന് ശാസ്ത്രജ്ജന്‍ പവന് ഗുപ്ത പറയുന്നു. ഗംഗാ സമതലത്തില്‍ എയ്റോസോള്‍ ഇത്രയും താഴ്ന്ന നിലയില്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അന്തരീക്ഷത്തില്‍ വിഷവാതകങ്ങള്‍ കലരുന്ന അന്തരീക്ഷ മലിനീകരണം ജീവജാലങ്ങളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകാറുണ്ട്. അന്തരീക്ഷപാളിയായ ട്രോപോസ്ഫിയറിലാണ് വിഷവാതകങ്ങള്‍ ലയിക്കുന്നത്.
2014-ലെ ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 2012-ല്‍ 70 ദശ ലക്ഷം ആളുകളുടെ മരണത്തിന് അന്തരീക്ഷ മലിനീകരണം കാരണമായതായി പറയുന്നു. ഇന്ത്യയിലെ മൊത്തം മലിനീകരണത്തിന്റെ 65 ശതമാനവും വാഹനങ്ങള്‍ മൂലം ഉണ്ടാകുന്നതാണ്. ഇതില്‍ പകുതിയിലധികവും ഇരുചക്ര വാഹനങ്ങള്‍ മൂലമാണ്. രാജ്യത്ത് ഓരോ വര്‍ഷവും വായു മലിനീകരണം മൂലം നാല്‍പ്പതിനായിരത്തോളം പേരാണ് മരിക്കുന്നത്. ലോകത്ത് അന്തരീക്ഷ മലിനീകരണത്തിന്റെ രൂക്ഷത ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
ഒറ്റ, ഇരട്ട അക്ക നമ്പര്‍ വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാന്‍ ഓരോ ദിവസമടക്കം നിശ്ചയിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് രാജ്യ തലസ്ഥാനത്തെ വായു മലിനീകരണം ഒഴിവാക്കാന്‍ സാധിച്ചിരുന്നില്ല. ദിവസവും 80ഓളം ആളുകളാണ് ഡല്‍ഹിയില്‍ ശ്വാസകോശ രോഗങ്ങള്‍ മൂലം മരിക്കുന്നതെന്നാണ് കണക്ക്. അനുവദനീയമായ അളവിന്റെ നിരവധി ഇരട്ടിയാണ് ഡല്‍ഹിയടക്കം പല നഗരങ്ങളിലെയും മലിനീകരണത്തോത്. പുകവലിക്കാത്ത ഒരാള്‍ ഒരു ദിവസം ശരാശരി 20 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണ് ഡല്‍ഹിയിലെ വായു ശ്വസിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. മാംഗനീസ്, ലെഡ്, നിക്കല്‍ തുടങ്ങിയ ലോഹങ്ങളുടെ അളവുകള്‍ ഡല്‍ഹിയുടെ അന്തരീക്ഷത്തില്‍ ഏറെ കൂടുതലാണെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. വായു മലിനീകരണത്തിന്റെ തോത് അനുവദനീയമായ അളവിലേക്ക് കുറയ്ക്കാനായാല്‍ ഇന്ത്യയിലെ ശരാശരി ആയുര്‍ദൈര്‍ഘ്യം 1.7 വര്‍ഷമെങ്കിലും കൂട്ടാനാകുമെന്നും പഠനങ്ങള്‍ പറയുന്നു.
ലോക്ക്ഡൗണിനെ തുടര്‍ന്ന് അതിസൂക്ഷ്മ മാലിന്യകണങ്ങളുടെ (പി.എം. 2.5) അളവ് 30 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അഹമ്മദാബാദ്, പൂനെ നഗരങ്ങളിലും മലിനീകരണത്തിന്റെ തോത് 15 ശതമാനമായി കുറഞ്ഞു. പിഎം 2.5 എന്ന വിളിക്കുന്ന ഫൈന്‍ പാര്‍ട്ടിക്കുലേറ്റ് മാറ്ററിന്റെ സാന്നിധ്യവും കുറഞ്ഞിട്ടുണ്ട്. അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് അടുത്തിടെ രാജ്യ തലസ്ഥാനത്ത് ഓക്സിജന്‍ ബാറുകള്‍ തുറന്നിരുന്നു. 15 മിനിറ്റ് ശുദ്ധവായു ശ്വസിക്കുന്നതിന് 299 രൂപയാണ് വാങ്ങിയിരുന്നത്.
Discussion about this post