ന്യൂയോര്‍ക്ക്: അമേരിക്കയിൽ കൊറോണ കേസുകള്‍ വര്‍ധിക്കുന്നതോടെ ഇന്ത്യയില്‍ തന്നെ തുടരാന്‍ യുഎസ് പൗരന്മാര് താത്പര്യപ്പെടുന്നതായി റിപ്പോര്‍ട്ട്. നേരത്തെ യുഎസിലേക്ക് തങ്ങളെ തിരികെ കൊണ്ടുപോവാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട പലരും ഇപ്പോള്‍ ഇന്ത്യയില്‍ തന്നെ തുടരുന്നതിനാണ് താത്പര്യപ്പെടുന്നത്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി അസി സെക്രട്ടറി ഇയാന്‍ ബ്രൗണ്‍ലിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
രണ്ടാഴ്ച മുന്‍പ് വരെ ഞങ്ങള്‍ വിളിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും വിമാനത്താവളത്തിലേക്ക് വരാന്‍ സന്നദ്ധരായിരുന്നു അവര്‍. എന്നാലിപ്പോള്‍ അങ്ങനെയല്ല. വരുന്നുണ്ടോ എന്ന് ചോദിച്ച് പലവട്ടം വിളിക്കേണ്ടി വരുന്നുവെന്ന് ബ്രൗണ്‍ലി പറയുന്നു.
കഴിഞ്ഞ ആഴ്ച 4000 പൗരന്മാരെയാണ് യുഎസില്‍ എത്തിച്ചത്. 6000 പേര് കൂടി യുഎസിലേക്ക് മടങ്ങേണ്ടതായുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുഎസില്‍ കൊറോണ കേസുകള്‍ 10 ലക്ഷം കടക്കുമ്പോള്‍ ഇന്ത്യയിലെ കണക്ക് മുപ്പത്തിയൊന്നായിരമാണ്. അമേരിക്കയില്‍ മരണം അന്‍പത്തിയെണ്ണായിരം കടന്നപ്പോള്‍ 1008 ആണ് ഇന്ത്യയിലെ കണക്ക്. ഇതാവാം ഇന്ത്യയില്‍ തന്നെ തുടരാന്‍ യുഎസ് പൗരന്മാരെ പ്രേരിപ്പിക്കുന്നതെന്നാണ് നിഗമനം.
Discussion about this post