ഡല്‍ഹി: കശ്മീരില്‍ 4ജി ഇന്റര്‍നെറ്റ് സംവിധാനം പുന:സ്ഥാപിക്കലില് നിലപാട് വ്യക്തമാക്കി കേന്ദ്രസർക്കാർ. ഫോര്‍ ജി ഇന്റര്‍നെറ്റ് സംവിധാനം കശ്മീരില്‍ അനുവദിച്ചാല്‍ അത് ഭീകരര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
ദുരുപയോഗം ചെയ്യപ്പെടുന്ന വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ സര്‍ക്കാരിന് സാധിക്കുമെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ഇന്റര്‍നെറ്റ് നിരോധനം ജിവിക്കാനുള്ള അവകാശത്തിന്റെ ലംഘനമെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു. ജസ്റ്റിസുമാരായ എന്‍വി രമണ, സൂര്യ കാന്ത്, ബി ആര് ഗവായി എന്നിവരാണ് കേസില്‍ വാദം കേട്ടത്.
ഫൗണ്ടേഷന് ഓഫ് മീഡിയ പ്രൊഫഷണല്‍സ്, പ്രൈവറ്റ് സ്കൂള്‍സ് അസോസിയേഷന് ഓഫ് ജമ്മു കശ്മീര്‍, സോയ്ബ് ഖുറേഷി എന്നിവരാണ് ഹര്‍ജി നല്‍കിയത്. വീഡിയോ കോണ്‍ഫറന്‍സിങിലൂടെയാണ് ഹര്‍ജിയില്‍ വാദം കേട്ടത്. ഒരു യൂട്യൂബ് വീഡിയോ കാണണമെങ്കില്‍, ഡോക്ടറെ കാണണമെങ്കില്‍, സുപ്രീം കോടതി നടപടികള്‍ കാണണമെങ്കില്‍ എല്ലാത്തിനും 4ജി സേവനം ആവശ്യമാണ്. ഇതൊന്നും ടു ജി സ്പീഡില്‍ ലഭിക്കില്ല. ഓണ്‍ലൈന്‍ വിദ്യാഭ്യാസം തടസപ്പെട്ടു തുടങ്ങിയ വാദങ്ങളാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ചത്.
4 ജി സേവനം റദ്ദാക്കിയത് കേന്ദ്രത്തിന്റെ നയപരമായ തീരുമാനമാണെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ പറഞ്ഞു.
അതേസമയം ഇരുഭാഗത്തിന്റെയും വാദം കേട്ട കോടതി കേസ് വിധി പറയാനായി മാറ്റി.
Discussion about this post