ഡല്‍ഹി: ജമ്മുകശ്മീരില്‍ 4ജി ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജികളില്‍ സുപ്രീംകോടതി വിധി ഇന്ന്. ജസ്റ്റിസ് എന്‍.വി. രമണയുടെ നേതൃത്വത്തില്‍ ആര്. സുഭാഷ് റെഡ്ഢി, ബി.ആര്. ഗവായ് എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് വിധി പറയുക.
ഫ്രീഡം ഫോര്‍ മീഡിയ പ്രഫഷനല്‍സ് (എഫ്.എം.പി), ശുഐബ് ഖുറേഷി, പ്രൈവറ്റ് സ്കൂള്‍ അസോസിയേഷന് ജമ്മുകശ്മീര്‍ തുടങ്ങിയവരുള്‍പ്പെടെ സമര്‍പ്പിച്ച ഹർജികളില്‍ മെയ് നാലിന് കോടതി വാദം കേട്ടിരുന്നു. നിലവില്‍ ലഭിക്കുന്ന 2ജി ഇന്റര്‍നെറ്റ് ഈ ലോക്ഡൗണ്‍ സമയത്ത് വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും വാണിജ്യത്തിനും പര്യാപ്തമല്ലെന്ന് ഹർജിക്കാര്‍ വാദിച്ചു.
കേന്ദ്ര സര്‍ക്കാറിനു വേണ്ടി അറ്റോര്‍ണി ജനറല്‍ (എ.ജി) െക.കെ. വേണുഗോപാലും സോളിസിറ്റര്‍ ജനറല്‍(എസ്.ജി) തുഷാര്‍ മേത്തയുമാണ് ഹാജരായത്. ദേശീയ സുരക്ഷയുടെ ഭാഗമായി നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നും സംസ്ഥാനത്തെ രോഗികളെ മാത്രമല്ല, മുഴുവന്‍ ജനങ്ങളേയും സംരക്ഷിക്കേണ്ടതുണ്ടെന്നും കെ.കെ. വേണുഗോപാല്‍ വാദിച്ചു.
വേഗതയേറിയ ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചാല്‍ സൈന്യത്തിന്റെ ചലനങ്ങള്‍ ശത്രുക്കളുമായി പങ്കുവെക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹന്ദ്വാരയിലുണ്ടായ തീവ്രവാദി ആക്രമണം ഉള്‍പ്പെടെ പ്രതിപാദിച്ചായിരുന്നു അദ്ദേഹം വാദിച്ചത്.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ജമ്മുകശ്മീരില്‍ ആര്‍ട്ടിക്കിൾ 370 റദ്ദാക്കിയ സാഹചര്യത്തിലാണ് ഇന്റനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടത്. പിന്നീട് പോസ്റ്റ്പെയ്ഡ് മെബൈല്‍ ഫോണിലും ബ്രോഡ്ബാന്റിലും 2ജി ഇന്റനെറ്റ് മാത്രം പുനഃസ്ഥാപിക്കുകയായിരുന്നു.
Discussion about this post