തിരുവനന്തപുരം: ബി.ബി.സിയുമായുള്ള അഭിമുഖത്തില്‍ ഗോവയ്ക്കെതിരെ തെറ്റായ പരാമർശം നടത്തിയ കേരള ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത്. ഗോവ കേന്ദ്രഭരണ പ്രദേശമാണെന്നും അവിടെ ചികിത്സിക്കാന്‍ മതിയായി ആശുപത്രികളില്ലാത്തതുകാരണം കേരളത്തിലെ ആശുപത്രിയിലെത്തി മരിച്ച രോഗിയുടെ കണക്കുകൂടി ഉള്‍പ്പെടുത്തിയാണ് കേരളത്തിലെ കൊറോണ മരണസംഖ്യ നാലായതെന്നുമാണ് മന്ത്രി കെ.കെ.ശൈലജ പറഞ്ഞത്. ചാനലിലൂടെ എഴുതി തയ്യാറാക്കിയ കുറിപ്പ് വായിക്കുകയായിരുന്നു മന്ത്രി ചെയ്തത്. ട്വിറ്ററിലൂടെയാണ് പ്രമോദ് സാവന്ത് തന്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത്.
തങ്ങളുടെ അറിവില്‍ അങ്ങനെയൊരു രോഗി ഗോവയില്‍ നിന്നു വന്നിട്ടില്ലെന്നും ഗോവയില്‍ നിന്ന് ആരോഗ്യപരിപാലന സംവിധാനമില്ലാത്തതുകാരണം ആരും പുറത്തുപോയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഗോവയില്‍ കൊറോണക്കായി പ്രത്യേകം ആശുപത്രിയുണ്ട്. ഏഴ് പേര് ഇവിടെ നിന്ന് രോഗം പൂര്‍ണമായി ഭേദമായിട്ടാണ് ആശുപത്രി വിട്ടത്. ഇപ്പോഴും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കൊറോണ ചികിത്സയ്ക്കായി ഗോവയിലേക്ക് രോഗികള്‍ വരുന്നുണ്ട്. ഗോവയില്‍ മികച്ച ആരോഗ്യപരിപാലന സംവിധാനമാണ് ഉള്ളതെന്നും ഏഷ്യയിലെ മികച്ചതും പഴക്കം ചെന്നതുമായ മെഡിക്കല്‍ കോളേജ് ഗോവയിലാണെന്നും ഡോ.പ്രമോദ് സാവന്ത് ചൂണ്ടിക്കാട്ടി.
Discussion about this post