ഡല്‍ഹി: ലോക്ക്ഡൗണില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള പ്രത്യേക ശ്രമിക് തീവണ്ടികള്‍ക്കുള്ള മാര്‍ഗരേഖ പുതുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംസ്ഥാനങ്ങളുടെ അനുമതി ഇല്ലാതെതന്നെ കേന്ദ്രത്തിന് ശ്രമിക് തീവണ്ടികളുടെ കാര്യത്തില്‍ തീരുമാനമെടുക്കാം. കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി കൂടിയാലോചിച്ച ശേഷം റെയില്‍വേ മന്ത്രാലയമാണ് പ്രത്യേക തീവണ്ടികള്‍ അനുവദിക്കുകയെന്നും പുതുക്കിയ ഉത്തരവില്‍ പറയുന്നു.
സ്പെഷല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ അവര്‍ എത്തിച്ചേരുന്ന സംസ്ഥാനങ്ങളുടെ സമ്മതം ആവശ്യമില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു.
രോഗലക്ഷണില്ലാത്തവര്ക്ക് മാത്രമേ യാത്ര അനുവദിക്കാന്‍ പാടുള്ളു. എല്ലാ യാത്രക്കാരേയും പരിശോധിച്ചിട്ടുണ്ടെന്ന് അതത് സംസ്ഥാനങ്ങളും റെയില്‍വേയും ഉറപ്പുവരുത്തണമെന്നും കേന്ദ്രം നിര്‍ദേശം നൽകി.
ആദ്യഘട്ടത്തില്‍ തൊഴിലാളികളെ ബസുകളില്‍ നാടുകളിലെത്തിക്കണമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടത്. എന്നാല്‍ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടതോടെയാണ് പ്രത്യേക ട്രെയിനുകള്‍ ഇതിനായി അനുവദിച്ചത്.
Discussion about this post