കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ കനത്ത നാശം വിതച്ച് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഉംപുണ്‍ ചുഴലിക്കാറ്റ്. ബംഗാളില്‍ രാത്രി ഏഴുമണിയോടെ പൂര്‍ണമായി കര തൊട്ട ചുഴലിക്കാറ്റിനെ തുടര്‍ന്ന് രണ്ടുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. അയ്യായിരം വീടുകള്‍ തകര്‍ന്നതായും റിപ്പോർട്ടുണ്ട്.
സാഗര്‍ ദ്വീപിലൂടെയാണ് ചുഴലിക്കാറ്റ് കരയിലേക്ക് കയറിയത്. ബംഗാളില്‍ 110-120 കിലോമീറ്റര്‍ വേഗത്തിലായിരുന്നു ചുഴലിക്കാറ്റ് വീശിയത്. പശ്ചിമബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളില്‍ കടുത്ത ജാഗ്രതയാണ് നിലനില്‍ക്കുന്നത്. ദേശീയദുരന്തനിവാരണ സേനയുടെ വന്‍സംഘം ഇരു സംസ്ഥാനങ്ങളിലുമായി ക്യാംപ് ചെയ്യുന്നുണ്ട്.
ഒഡിഷ തീരത്ത് നാശം വിതച്ച ചുഴലിക്കാറ്റില്‍ രണ്ടുപേര്‍ മരിച്ചിരുന്നു. ഒഡീഷയില്‍ വന്‍നാശമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരവധി വീടുകള്‍ തകര്‍ന്നതായാണ് വിവരം. ഒഡീഷയിലെ പാരദ്വീപില്‍ റെക്കോര്‍ഡ് മഴ രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളില്‍ 265 കീമീ വേഗത്തില്‍ വരെ വീശിയ ചുഴലിക്കാറ്റ് കഴിഞ്ഞ 24 മണിക്കൂറില്‍ ദുര്‍ബലമായി തുടങ്ങിയിട്ടുണ്ട്.
കൊല്‍ക്കത്ത നഗരവും അതീവ ജാഗ്രതയിലാണ്. മേല്‍പ്പാലങ്ങള്‍ ഇതിനോടകം അടച്ചു കഴിഞ്ഞു. ആളുകള്‍ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. നാളെ രാവിലെ 5 വരെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്നുള്ള അവശ്യ സര്‍വ്വീസ് റദ്ദാക്കിയിട്ടുണ്ട്. ബംഗാളില്‍ മൂന്നു ലക്ഷം പേരെയും ഒഡീഷയില്‍ ഒരു ലക്ഷത്തിലേറെപ്പേരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ദേശീയ ദുരന്ത നിവാരണ സേനയുടെ 41 സംഘങ്ങള്‍ ഇരു സംസ്ഥാനങ്ങളിലുമായുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിന്നായി നാവിക സേനയുടെ 20 സംഘങ്ങളും തയാറാണ്.
അസം, മേഘാലയ ഉള്‍പ്പടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റ് വടക്കോട്ട് നീങ്ങുന്തോറും കേരളം അടക്കമുള്ള പടിഞ്ഞാറന്‍ തീരത്ത് മഴ കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.
Discussion about this post