ബംഗളൂരു: പാകിസ്ഥാന് അനുകൂല മുദ്രാവാക്യം മുഴക്കിയ കോളജ് വിദ്യാര്‍ഥിനിയും ആക്ടിവിസ്റ്റുമായ അമൂല്യ ലിയോണ നെറോണക്ക് (19) ജാമ്യം അനുവദിക്കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍. രാജ്യദ്രോഹകേസ് ചുമത്തിയായിരുന്നു അറസ്റ്റ്. അമൂല്യ ‘സ്വാധീനമുള്ള വ്യക്തി’യാണെന്നും ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ ഹൈകോടതിയിൽ ചൂണ്ടിക്കാട്ടി.
ഒളിവില്‍ പോവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നും അത് വിചാരണ നടക്കുന്ന കേസിനെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയ സര്‍ക്കാര്‍ സബ്മിഷന്, അമൂല്യക്ക് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു.
അമൂല്യയുടെ മുദ്രാവാക്യം വിളിക്ക് പിന്നാലെ നിരവധി സംഘടനകളും ജനങ്ങളും തെരുവിലിറങ്ങിയത് സംസ്ഥാനത്ത് ക്രമസമാധാന നില തകരാറിലായെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
കര്‍ണാടക ദലിത് സംഘര്‍ഷ സമിതി, ഹിന്ദു ജനജാഗ്രതി സമിതി തുടങ്ങിയ സംഘടനകള്‍ അമൂല്യക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് സമരത്തിനിറങ്ങിയതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ഫെബ്രുവരി 20ന് ഫ്രീഡം പാര്‍ക്കില്‍ നടന്ന സമരവേദിയില്‍നിന്നാണ് അമൂല്യ ലിയോണയെ പൊലീസ് അറസ്റ്റ് ചെയ്തത്. എ.ഐ.എംഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി പങ്കെടുത്ത ചടങ്ങിനിടെയായിരുന്നു സംഭവം.
മൂന്നു തവണ വേദിയില്‍ നിന്ന് ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്ന് വിളിക്കുകയുമായിരുന്നു.
Discussion about this post