തായ്വാന്: തായ്വാന് അത്യാധുനിക ടോര്‍പിഡോകള്‍ നല്‍കാനൊരുങ്ങി അമേരിക്ക. എന്നാൽ വിരുദ്ധ ധ്രുവങ്ങളിലാണ് അമേരിക്ക-ചൈന ബന്ധം. വ്യാപാര സംബന്ധമായും, കൊറോണ രോഗം ലോകമാകെ പടര്ന്നതുമായും ബന്ധപ്പെട്ട് ആ ഉലച്ചില്‍ പിന്നെയും മൂര്‍ച്ഛിച്ചു. ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയതാണ് ഇപ്പോഴുണ്ടാകുന്ന സംഭവങ്ങള്‍.
അമേരിക്ക തായ്വാന് അത്യാധുനിക ടോര്‍പിഡോകള്‍ നല്കാന് തീരുമാനിച്ചതാണ് പ്രശ്നം വീണ്ടും പുകയാന്‍ കാരണം. 18 കോടി യു.എസ് ഡോളറിന്റെതാണ് ഈ വില്പന. തായ്വാനെ തങ്ങളുടെ അധീനപ്രദേശമായാണ് ചൈന കണക്കാക്കുന്നത്.
അമേരിക്കയ്ക്ക് തായ്വാനുമായി നേരിട്ട് നയതന്ത്ര ബന്ധം ഇല്ല. എന്നാല്‍ തായ് വാന്റെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സഹായം നല്‍കുന്നതിന് അമേരിക്ക തയ്യാറാണ്. 18 MK-48 Mod6 മാതൃകയിലുള്ള ടൊര്പ്പിഡോകളാണ് തയ്യാറായിരിക്കുന്നത്. തായ്വാന്റെ ആയുധശേഖരം പരിഷ്കരിക്കുന്നതിനും വിശ്വസനീയമായ പ്രതിരോധം കെട്ടിപ്പടുക്കുന്നതിനുമുള്ള പരിശ്രമങ്ങളെ സഹായിക്കുകയാണ് ഇതിലൂടെയെന്ന് അമേരിക്കന്‍ പ്രതിരോധഭദ്രതാ സഹകരണ ഏജന്‍സി സൂചിപ്പിച്ചു.
ഈ വാര്‍ത്തയോട് ചൈന രൂക്ഷമായാണ് പ്രതികരിച്ചത്. തായ് വാനുമായുള്ള എല്ലാ പ്രതിരോധ ആയുധ ഇടപാടുകളും അവസാനിപ്പിക്കണമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയാന്‍ അമേരിക്കയോട് ആവശ്യപ്പെട്ടു.
അതേസമയം തായ്വാന്റെ ത്സായ് ഇങ് വെന്‍ രണ്ടാമതും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അമേരിക്ക പുത്തന്‍ കരാറുമായി മുന്നോട്ട് വന്നത് എന്നത് ശ്രദ്ധേയമാണ്. തായ്വാന് ഔദ്യോഗികമായി സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന അഭിപ്രായമുള്ള ത്സായിയെ വിഘടനവാദിയായാണ് ചൈന കാണുന്നത്.
Discussion about this post