കൊൽക്കത്ത: ഉംപൂൻ ചുഴലിക്കാറ്റിലെ നാശനഷ്ടം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പശ്ചിമ ബംഗാളിലും ഒഡീഷയിലും നാളെ ആകാശ നിരീക്ഷണം നടത്തും. പ്രധാനമന്ത്രി സംസ്ഥാനം സന്ദർശിക്കണമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അഭ്യർത്ഥിച്ചിരുന്നു.
ദുരന്തബാധിത പ്രദേശങ്ങളിലൂടെ ഹെലികോപ്റ്ററില്‍ സഞ്ചരിച്ചായിരിക്കും പ്രധാനമന്ത്രി നാശനഷ്ടങ്ങള്‍ മനസിലാക്കുക. ബംഗാളിനൊപ്പം രാജ്യം മുഴുവനുണ്ടെന്നും ദുരിതബാധിതരെ സഹായിക്കുമെന്നും മോദി ട്വീറ്റിലൂടെ വ്യക്തമാക്കി.
ഉംപുന്‍ ചുഴലിക്കാറ്റില്‍ ഉണ്ടായ നാശം സംബന്ധിച്ച പശ്ചിമ ബംഗാളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കണ്ടു. ഈ വെല്ലുവിളി നിറഞ്ഞ മണിക്കൂറില്‍, രാജ്യം മുഴുവന്‍ പശ്ചിമ ബംഗാളുമായി ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നു. സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രാര്‍ഥിക്കുന്നു. സാധാരണ നില ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും മോദി ട്വിറ്ററില്‍ പറഞ്ഞു.
അതേസമയം പശ്ചിമ ബംഗാളില്‍ കനത്ത നാശനഷ്ടം വിതച്ച ഉംപുന്‍ ചുഴലിക്കാറ്റില്‍ 72 പേര് മരിച്ചതായി മമത ബാനര്‍ജി പറഞ്ഞു. ഒട്ടേറെ വീടുകള്‍ തകരുകയും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. കൊറോണ വൈറസ് ഭീതിക്കിടെ എത്തിയ ചുഴലിക്കാറ്റ് രക്ഷാപ്രവര്‍ത്തനത്തിന് കടുത്ത തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്. ഇത്തരം ദുരന്തം ഇതിന് മുമ്പുണ്ടായിട്ടില്ലെന്ന് മമത ബാനര്‍ജി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാള്‍ സന്ദര്‍ശിക്കണം. സ്ഥിതിഗതികള്‍ വിലയിരുത്തണം. കനത്ത നാശമാണ് ബംഗാളിലുണ്ടായിരിക്കുന്നത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടര ലക്ഷം രൂപ വീതം ബംഗാള്‍ സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കുമെന്നും മമത വ്യക്തമാക്കി.
ഉംപുന്‍ ചുഴലിക്കാറ്റ് കടുത്ത നാശം വിതച്ച സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. മണിക്കൂറില്‍ 185 കിലോമീറ്ററിലാണ് സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ കാറ്റെത്തിയത്. രാജ്യം മൊത്തം ബംഗാളിനൊപ്പമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പറഞ്ഞു. കൊറോണ വൈറസിനേക്കാള്‍ വലിയ ആഘാതമാണ് ഉംപുന്‍ ചുഴലിക്കാറ്റ് കാരണമുണ്ടായിരിക്കുന്നതെന്ന് മമത ബാനര്‍ജി അഭിപ്രായപ്പെട്ടു. ഒരു ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
ഒഡീഷയിലും ഉംപുന്‍ ചുഴലിക്കാറ്റടിച്ചിരുന്നു. ഇവിടെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ദേശീയ ദുരന്ത നിവാരണ സേന മേധാവി എസ്എന്‍ പ്രധാന് അറിയിച്ചു. എന്‍ഡിആര്‍എഫിന്റെ 20 അംഗ സംഘമാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.
അതേസമയം, കൊല്‍ക്കത്തില്‍ നാല് പുതിയ സംഘത്തെ കൂടി വിന്യസിച്ചതായി അദ്ദേഹം പറഞ്ഞു.
ചെന്നൈയിലെ രാജാലി വ്യോമ താവളത്തില്‍ നിന്ന് എന്‍ഡിആര്‍എഫിന്റെ രണ്ട് സംഘങ്ങളാണ് കൊല്‍ക്കത്തില്‍ എത്തിയിരിക്കുന്നത്. മറ്റു രണ്ടു സംഘങ്ങള്‍ പൂനെയില്‍ നിന്നാണെത്തിയത്. പശ്ചിമ ബംഗാളില്‍ നിന്ന് അഞ്ച് ലക്ഷം പേരെ ഒഴിപ്പിച്ചു. ഒഡീഷയില്‍ നിന്ന് രണ്ടര ലക്ഷം പേരെയും. ഉംപുന്‍ ചുഴലിക്കാറ്റിന്റെ ഗതി പരിശോധിക്കാന്‍ അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Discussion about this post